ലക്ഷദ്വീപിന്റെ മുഖച്ഛായ മാറുന്നു; സ്വകാര്യ കമ്പനിക്ക് 75 വർഷത്തേക്ക് സ്ഥലം പാട്ടത്തിന് നൽകുന്ന ടൂറിസം പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രം

കൊച്ചി: ലക്ഷദ്വീപിൽ സ്വകാര്യ കമ്പനിക്ക് 75 വർഷത്തേക്ക് സ്ഥലം പാട്ടത്തിന് നൽകുന്ന ടൂറിസം പദ്ധതിക്ക് അംഗീകാരം നൽകി. കേന്ദ്ര സർക്കാരാണ് പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്. മാലിദ്വീപ് മാതൃകയിൽ മൂന്നു ദ്വീപുകളിലായി വമ്പൻ കടൽതീര വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്നതിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. 806 കോടി രൂപ ചെലവിലാണ് റിസോർട്ട് നിർമ്മിക്കുന്നത്. വർഷംതോറും ലൈസൻസ് ഫീസിൽ 10 ശതമാനം വർധനയെന്നത് അഞ്ച് ശതമാനമായി കുറച്ചു കൊണ്ടാണ് ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സമിതി പദ്ധതി അംഗീകരിച്ചത്.

15 ഹെക്ടറോളം ഭൂമി 75 വർഷത്തേക്ക് സ്വകാര്യ കമ്പനിയ്ക്ക് വിട്ടു നൽകും. മൂന്ന് വർഷം കൊണ്ടായിരിക്കും റിസോർട്ടിന്റെ നിർമാണം പൂർത്തിയാക്കുക. പദ്ധതിയിൽ ദ്വീപ് വാസികൾക്ക് നിശ്ചിത ശതമാനം തൊഴിൽ സംവരണം ചെയ്യണമെന്ന് മുമ്പ് നിർദേശിച്ചിരുന്നു. എന്നാൽ ഈ വ്യവസ്ഥ നീക്കം ചെയ്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ലക്ഷദ്വീപ് സ്വകാര്യ മേഖലയ്ക്ക് തീറെഴുതാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ് എന്ന ആക്ഷേപം ശക്തമാക്കുന്നതിനിടെയാണ് കേന്ദ്രം പുതിയ തീരുമാനത്തിന് അംഗീകാരം നൽകിയത്. വലിയ ടൂറിസം പദ്ധതികൾ കൊണ്ട് ദ്വീപിന്റെ മുഖച്ഛായ തന്നെ മാറ്റാൻ കഴിയുമെന്നും കൂടുതൽ ദ്വീപ് നിവാസികൾക്ക് തൊഴിൽ ലഭിക്കുമെന്നുമാണ് ലക്ഷദ്വീപ് ഭരണകൂടം പറയുന്നത്.

അതേസമയം കടൽ തീരത്ത് നിന്നും 20 മീറ്ററിനുള്ളിലുള്ള വീടുകളും ശുചിമുറികളും മറ്റ് കെട്ടിടങ്ങളും പൊളിക്കണമെന്ന ഡെപ്യൂട്ടി കലക്ടറുടെ നിർദേശം പുറത്തിറങ്ങി. 2015 ഒക്ടോബറിൽ നടപ്പിലാക്കിയ ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്‌മെന്റ് പ്ലാൻ 2016 ഓഗസ്റ്റിലാണ് വിജ്ഞാപനം ചെയ്തത്. ഇത് പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കവരത്തി സുഹലി ദ്വീപുകളിലെ സ്ഥലം ഉടമകൾക്കാണ് ലക്ഷദ്വീപ് ഭരണകൂടം നോട്ടീസ് നൽകിയത്. ഈ മാസം 30നുള്ളിൽ നിർമാണങ്ങൾ പൊളിച്ചുനീക്കണം എന്നാണ് നോട്ടീസിലെ നിർദേശം.