തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ പീഡനവും ജീവഹാനിയും തുടരുന്ന നാടാണ് നമ്മുടേത് എന്ന യാഥാർത്ഥ്യം അതീവ ഖേദകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോൾ ഉണ്ടായിട്ടുള്ള സംഭവങ്ങളിൽ പഴുതുകളടച്ച അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് ആറു പതിറ്റാണ്ട് പിന്നിട്ടു. എന്നിട്ടും പല രൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുകയാണ്. സാമൂഹ്യവിപത്തായി കണ്ട് അഭിസംബോധന ചെയ്യേണ്ട ഗൗരവതരമായ വിഷയമാണ് സ്ത്രീധനവും ഗാർഹിക പീഡനവും. സ്ത്രീ-പുരുഷ ഭേദമെന്യേ, ഭർത്താവിന്റെ കുടുംബമെന്നോ ഭാര്യയുടെ കുടുംബമെന്നോ ഉള്ള വ്യത്യാസം കൂടാതെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കാൻ നമുക്കാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹം. നൽകിയ സ്ത്രീധനത്തിന്റെ കണക്കാകരുത് കുടുംബത്തിന്റെ മഹിമയുടെ അളവുകോൽ. അങ്ങനെ ചിന്തിക്കുന്നവർ പെൺകുട്ടികളെ വിൽപ്പനചരക്കാക്കി മാറ്റുകയാണ് എന്നോർക്കണം. വിവാഹത്തെയും കുടുംബജീവിതത്തെയും ആ വിധത്തിലുള്ള വ്യാപാര കരാറായി തരംതാഴ്ത്തരുത്. വീടിനുള്ളിലെ ചർച്ചകൾ പോലും ഇക്കാര്യത്തിൽ വലിയ സ്വാധീനം മക്കളിൽ ചെലുത്തും എന്ന് മാതാപിതാക്കൾ തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
പെൺകുട്ടിയുടെ വീട്ടിൽ നിന്ന് എന്തെങ്കിലുമൊക്കെ പാരിതോഷികം ലഭിക്കേണ്ടത് അവകാശം ആണെന്ന ചിന്ത ആൺകുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കരുത്. ഭർത്താവിന്റെ വീട്ടിൽ ശാരീരികവും മാനസികവുമായ പീഡനവും സഹിച്ചു കഴിയേണ്ടവളാണ് ഭാര്യ എന്ന ചിന്ത പെൺകുട്ടികളുടെ മനസ്സിൽ അടിച്ചേൽപ്പിക്കരുത്. ഇവ രണ്ടും പുരുഷാധിപത്യ ചിന്താഗതിയുടെ പ്രകടനങ്ങളാണ്. ആധിപത്യമല്ല സഹവർത്തിത്വമാണ് ആവശ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
ഭാര്യയെ തല്ലുന്നത് ആണത്തം ആണെന്നും, ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. ഇത്തരം അബദ്ധജഡിലങ്ങളായ കാഴ്ചപ്പാടുകൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കുകയും അരുത്. സ്ത്രീ-പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകൾ നമ്മുടെ സമൂഹത്തിന് ആവശ്യമായ കാലമാണിത്. അതിനുതകുന്ന പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
ആധുനിക സമൂഹമെന്ന നിലയ്ക്ക് ലിംഗപരമായ ഉച്ചനീചത്വങ്ങൾക്ക് സ്ഥാനമുണ്ടാവില്ല എന്നുറപ്പു വരുത്താനുള്ള ഉത്തരവാദിത്തം ഓരോരുത്തർക്കും ഉണ്ട്. അതിനുതകുന്ന ബാലപാഠങ്ങൾ കുടുംബത്തിൽ നിന്നു തന്നെ ആരംഭിക്കണം. പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും ഒക്കെ അത്തരത്തിലുള്ള കാഴ്ചപ്പാടുകൾ പ്രോത്സാഹിപ്പിക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകും. യുവജന സംഘടനകൾ ഈ വിഷയം ഗൗരവപൂർവ്വം ഏറ്റെടുത്ത് ബോധവൽക്കരണങ്ങൾക്ക് നേതൃത്വം നൽകണമെന്നും ഇത്തരം അനീതികൾ തുടച്ചു നീക്കുമെന്ന് നമ്മൾ ഉറപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

