ഐടി ചട്ടത്തിന് രൂപം നൽകിയത് സാമൂഹ്യമാദ്ധ്യമങ്ങളിലെ സാധാരണക്കാരെ ശാക്തീകരിക്കാൻ; മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: പുതിയ ഐടി ചട്ടങ്ങൾ രൂപീകരിച്ചത് സാമൂഹിക മാദ്ധ്യമങ്ങളിലെ സാധാരണ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര സഭയ്ക്ക് (യുഎൻ) നൽകിയ മറുപടിയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പുതിയ ഐടി ചട്ടങ്ങൾ മനുഷ്യാവകാശ ലംഘനമല്ലെന്നും ഇന്ത്യ വ്യക്തമാക്കി.

രാജ്യത്തെ ഐടി ചട്ടങ്ങളിൽ യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഇക്കാര്യങ്ങൾ വിശദീകരിച്ച് ഐക്യരാഷ്ട്ര സഭയ്ക്ക് മറുപടി നൽകിയത്. അഭിപ്രായ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ചട്ടങ്ങളിൽ ഇന്ത്യ മാറ്റം വരുത്തണെന്ന് അഭ്യർഥിച്ച് യുഎന്നിലെ പ്രത്യേക സമിതി കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ഇന്ത്യയുടെ വിശദീകരണം.

വിശാലമായ ചർച്ചകൾക്ക് ശേഷമാണ് പുതിയ ഐടി ചട്ടങ്ങൾ കൊണ്ടുവന്നത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ചൂഷണം ചെയ്യപ്പെടുന്ന ഇരകൾക്ക് പരാതി നൽകാൻ ഒരിടം വേണം. പൊതുജനങ്ങളിൽ നിന്ന് ഉൾപ്പെടെ വിവിധ മേഖലയിലുള്ളവരുമായി ചർച്ച നടത്തിയ ശേഷമാണ് ഐടി ചട്ടങ്ങൾ തയ്യാറാക്കിയതെന്നും കേന്ദ്രം വ്യക്തമാക്കി. ഐടി ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന ആശങ്കകൾ തെറ്റാണ്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും ശക്തമായ മാദ്ധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യ ഘടനയുടെ ഭാഗമാണെന്നും ഇന്ത്യ അറിയിച്ചു.