ലക്ഷദ്വീപിൽ ജനകീയ നിരാഹാര സമരം; പിന്തുണയുമായി സേവ് ലക്ഷദ്വീപ് ഫോറവും; വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും

കവരത്തി: അഡ്മിനിസ്‌ട്രേറ്റർ കൊണ്ട് വന്ന നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ തിങ്കളാഴ്ച്ച ജനകീയ നിരാഹാര സമരം ആഹ്വാനം ചെയ്ത് ദ്വീപ് നിവാസികൾ. സേവ് ലക്ഷദ്വീപ് ഫോറവും ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ അടച്ചിടാനാണ് തീരുമാനം. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചത്. മുഴുവൻ ജനങ്ങളെയും സമരത്തിൽ പങ്കെടുപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ ദ്വീപുകളിലും കമ്മിറ്റികൾ രൂപീകരിച്ചിരിക്കുകയാണ്.

നിരാഹാര സമരത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. പ്രമേഹം പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് അടിയന്തര ചികിത്സ വേണ്ടി വന്നാൽ സംവിധാനമൊരുക്കണമെന്ന് ആരോഗ്യ പ്രവർത്തകരോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

പ്രതിഷേധം കണക്കിലെടുത്ത് ദ്വീപിൽ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം ചേരുകയാണെങ്കിൽ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് നിർദ്ദേശം. പത്തു വർഷങ്ങൾക്ക് ശേഷമാണ് ദ്വീപ് ഹർത്താലിന് സമാനമായ അന്തരീക്ഷത്തിന് സാക്ഷ്യം വഹിക്കുന്നത്. 2010 ൽ ചില ദ്വീപുകളിൽ വ്യാപാരികൾ ഹർത്താൽ നടത്തിയിരുന്നെങ്കിലും മുഴുവൻ ദ്വീപുകളിലും ഒരുമിച്ച് കടകൾ അടച്ചിടുന്നതും കരിദിനം ആചരിക്കുന്നതും ആദ്യമായാണെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്.