ആശിഷിന്റെ വേര്‍പാട് വ്യക്തിപരമായ നഷ്ടമാണെന്ന് ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം : കോവിഡ് ബാധിതനായി മരിച്ച സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി ആത്മമിത്രമായിരുന്നുവെന്നും ആശിഷിന്റെ വേര്‍പാട് വ്യക്തിപരമായ നഷ്ടമാണെന്നും കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ബിഎ ഹിസ്റ്ററി കോഴ്‌സില്‍ പഠിക്കുമ്പോഴായിരുന്നു ആശിഷ് യച്ചൂരി ഇതേ കോഴ്‌സില്‍ ജൂനിയറായി എത്തിയതെന്നും പരിചയപ്പെടല്‍ ഉറ്റ സൗഹൃദത്തിലേക്കു വഴിയൊരുക്കിയെന്നും ഉമ്മന്‍ ചാണ്ടിയുടെയും സീതാറാം യച്ചൂരിയുടെയും മക്കളെന്ന നിലയില്‍ ഞങ്ങളുടെ സൗഹൃദം കോളജിലെ മറ്റു മലയാളി വിദ്യാര്‍ഥികള്‍ക്കു കൗതുകമായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ മരണ ശേഷം നടന്ന പ്രാര്‍ഥനയിലാണ് സീതാറാം യച്ചൂരിയെ ഞാന്‍ ആദ്യം കാണുന്നത്. അദ്ദേഹത്തിന്റെ അടുത്തെത്തി പരിചയപ്പെടുത്തിയത് ആശിഷിന്റെ സഹപാഠിയെന്നാണ്. മകന്റെ സുഹൃത്ത് എന്ന പരിഗണനയോടെയും സ്‌നേഹത്തോടെയുമാണ് അദ്ദേഹം തന്നോടു സംസാരിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.