എന്തെങ്കിലും തരത്തിലുള്ള അലർജിയുള്ളവർ കോവിഡ് വാക്സീൻ ഒഴിവാക്കണമെന്നായിരുന്നു തുടക്കത്തിൽ ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ അലർജി വിദഗ്ധർ നടത്തിയ പുതിയ പഠനം തെളിയിക്കുന്നത്. ചില ആഹാര പദാർഥങ്ങൾ, കഴിക്കുന്ന മരുന്നുകൾ, ലാറ്റക്സ്, തേനീച്ച കുത്ത്, സർപ്പ വിഷം എന്നിവയോട് കടുത്ത അലർജി ഉള്ളവർക്കും സുരക്ഷിതമായി കോവിഡ് വാക്സീൻ എടുക്കാമെന്ന് പഠനറിപ്പോർട്ട് പറയുന്നു.കോവിഡ് വാക്സീൻ മൂലം കടുത്ത അലർജി പ്രതികരണങ്ങൾ ഉണ്ടാകാനുള്ള സാധ്യത അപൂർവമാണ്.
അതിനാൽ ഉയർന്ന അലർജി റിസ്ക്കുള്ളവർക്കും സുരക്ഷിതമായി വാക്സീൻ എടുക്കാം എന്നാണ് ഇവരുടെ പക്ഷം. അലർജി പ്രതികരണങ്ങളോടുള്ള ഭയം മൂലം പലരും കോവിഡ് വാക്സീൻ ഒഴിവാക്കുന്ന അവസ്ഥയുണ്ട്. ഇത്തരം അനാവശ്യ ഭയത്തിന്റെ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ അലർജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി യൂണിറ്റ് ക്ലിനിക്കൽ ഡയറക്ടർ അലീന ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പഠനം.
ഫൈസർ, മൊഡേണ വാക്സീനുകൾ എടുത്ത 65000 ഓളം പേരുടെ ഡേറ്റ സാധ്യമായ അലർജി പ്രതികരണങ്ങൾക്കായി ഗവേഷണ സംഘം പരിശോധിച്ചു. ഈ രണ്ട് mRNA കോവിഡ് വാക്സീനുകളിലും PEG സാന്നിധ്യമുണ്ട്.യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച് 10 ലക്ഷം mRNA കോവിഡ് വാക്സീൻ ഡോസുകൾ നൽകുമ്പോൾ അതിൽ 4.5 കേസുകളിൽ മാത്രമാണ് അനാഫിലാക്സിസ് എന്ന മരണകാരണമായ അലർജി പ്രതികരണം ഉണ്ടായിട്ടുള്ളത്. ഇതിൽ 89 ശതമാനത്തിനും വാക്സീൻ നൽകി 15- 30 മിനിറ്റുകൾക്കുള്ളിൽ അലർജി പ്രതികരണം ഉണ്ടായി.

