സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും കൊവിഷീൽഡ് നൽകും ;സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് ലഭിക്കാന്‍ സംസ്ഥാനങ്ങള്‍ ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന് 400 രൂപയും സ്വകാര്യ സ്ഥാപനങ്ങളാകള്‍ ഒരു ഡോസിന് 600 രൂപയും നൽകണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.നേരത്തെ കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കില്‍ നല്‍കിയ വാക്‌സിനാണ് കോവിഷീല്‍ഡ്.

കേന്ദ്രസര്‍ക്കാരിന് തുടര്‍ന്നും 150 രൂപയ്ക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ നല്‍കും. പുതിയ വാക്സിന്‍ പോളിസി അനുസരിച്ച് വാക്സിന്‍ ഡോസുകളുടെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കും.അമേരിക്കന്‍ നിര്‍മിത വാക്സിനുകള്‍ വില്‍ക്കുന്നത് 1500 രൂപയ്ക്കാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

റഷ്യന്‍ നിര്‍മ്മിത വാക്സിനും ചൈനീസ് നിര്‍മിത വാക്സിനും 750 രൂപക്കാണ് വില്‍ക്കുന്നതെന്നും വാര്‍ത്ത കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അന്താരാഷ്ട്ര വിപണിയില്‍ കോവിഷീല്‍ഡിന്റെ വില 15 ഡോളറിനും 20 ഡോളറിനും(1100-1500 രൂപ)ഇടയിലാണ്. എന്നാല്‍ രണ്ട് ഡോളര്‍(150 രൂപ) നിരക്കിലാണ് രാജ്യത്തിന് നല്‍കുന്നത്.