കോഴിക്കോട്ടെത്തിയ ഉടൻ ചോദ്യം ചെയ്യാനുള്ള നോട്ടീസ് വിജിലൻസിൽ നിന്ന് സ്വീകരിക്കുമെന്ന് കെ എം ഷാജി എംഎൽഎ.ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിക്കുമെന്നും റെയ്ഡ് സംബന്ധിച്ച് ചില മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകൾക്കെതിരെ നിയമപരമായി നീങ്ങാൻ തീരുമാനിച്ച സാഹചര്യത്തിലാണ് പരസ്യ പ്രതികരണം ഒഴിവാക്കുന്നതെന്നും ഷാജി പറഞ്ഞു.കോഴിക്കോട് വിജിലൻസ് എസ് പി ശശിധരന്‍റെ നേതൃത്വത്തിലായിരുന്നു ഏപ്രിൽ 13 ന് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരേയും വീടുകളിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ ഷാജിയുടെ അഴീക്കോട് ചാലാട്ടെ വീട്ടിൽ നിന്ന് അരക്കോടി രൂപയും കോഴിക്കോട് മാലൂർകുന്നിലെ വീട്ടിൽ നിന്ന് വിദേശകറൻസികളും സ്വർണാഭരണങ്ങളും വിജിലൻസ് പിടിച്ചെടുത്തിരുന്നു.കെ എം ഷാജിയുടെ കണ്ണൂർ, കോഴിക്കോട് വീടുകളിൽ നിന്നായി 48 ലക്ഷത്തിലധികം രൂപ കണ്ടെത്തിയെന്നാണ് വിജിലൻസ് അറിയിച്ചത്. പണവും കണ്ടെത്തിയ 77 രേഖകളും അന്വേഷണ സംഘം കോഴിക്കോട് വിജിലൻസ് കോടതിക്ക് കൈമാറി. വിശദമായ അന്വേഷണ റിപ്പോർട്ട് വൈകാതെ സമർപ്പിക്കും. ഷാജിയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്നും അന്വേഷണ സംഘം അറിയിച്ചു.