പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ : നിര്‍ദ്ദേശം മുന്നോട്ട് വച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പതിനെട്ട് വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരളം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചതിന് പിന്നാലെയാണ് സംസ്ഥാനവും ഇത്തരത്തിലൊരു ആവശ്യവുമായി മുന്നോട്ട് എത്തിയിരിക്കുന്നത്. മൂന്നാംഘട്ട വാക്‌സിനേഷനാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ പരാമാവധിപ്പേര്‍ക്ക് മാസ് വാക്സിനേഷന്‍ നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രോഗം ബാധിച്ചിട്ടില്ലാത്തവരെ സുരക്ഷിതരാക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ വാക്സിന്‍ വിതരണം വേഗത്തിലാക്കുന്നത്. ചികിത്സാസൗകര്യം കൂട്ടുന്നതിനൊപ്പം മെഡിക്കല്‍ കോളേജുകളില്‍ ഗുരുതരരോഗികളെ ചികിത്സിക്കാനുള്ള സൗകര്യവും സജ്ജമാക്കും.സംസ്ഥാത്ത് രോഗികളുടെ എണ്ണം പതിനായിരത്തിലേക്കെത്തുമെന്ന ആശങ്കയും ആരോഗ്യവകുപ്പ് പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരില്‍ 4,90,625 പേര്‍ ആദ്യ ഡോസും 3,21,209 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചിട്ടുണ്ട്.