കേരളത്തിൽ മൂന്ന് ലക്ഷം കോടിയുടെ റോഡ് വികസന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

കൊച്ചി: കേരളത്തിലെ റോഡ് വികസനത്തടക്കം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് മൂന്ന് ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

50,000 കോടി രൂപയുടെ റോഡ് വികസന പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിൽ ഒരുക്കാൻ കേന്ദ്ര സർക്കാർ ഉറച്ച പിന്തുണ നൽകുമെന്നും ഗഡ്കരി വ്യക്തമാക്കി. 896 കിലോമീറ്റർ ദൈർഘ്യമുള്ള 31 പുതിയ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്.

പ്രമുഖ റോഡ് വികസന പദ്ധതികൾ:

  • കോഴിക്കോട്-പാലക്കാട് ദേശീയപാത (NH 966): 120 കിലോമീറ്റർ ദൈർഘ്യം, 10,814 കോടി രൂപ ചെലവ്. മൂന്ന് മാസത്തിനകം പ്രവൃത്തി ആരംഭിക്കും.
  • എറണാകുളം ബൈപ്പാസ് (NH 544): അങ്കമാലി മുതൽ കുണ്ടന്നൂർ വരെ ആറുവരിയാക്കൽ, 45 കിലോമീറ്റർ, 6,500 കോടി രൂപ ചെലവ്. ആറുമാസത്തിനകം പ്രവർത്തനം ആരംഭിക്കും.
  • തിരുവനന്തപുരത്ത് ഔട്ടർ റിങ് റോഡ്: 62.7 കിലോമീറ്റർ ദൈർഘ്യം, 5,000 കോടി രൂപ ചെലവ്. നാല് മുതൽ അഞ്ച് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും.
  • കൊല്ലം-തമിഴ്നാട് റോഡ് പദ്ധതി: 38.6 കിലോമീറ്റർ ദൂരം, 300 കോടി രൂപ ചെലവ്. നാല് മുതൽ അഞ്ച് മാസത്തിനുള്ളിൽ പ്രവൃത്തി ആരംഭിക്കും.

കേരളത്തിന്റെ ടൂറിസം രംഗം വികസിപ്പിക്കുന്നതിന് മികച്ച ഗതാഗത സൗകര്യങ്ങൾ ആവശ്യമാണെന്നും, ഇതിന് ആവശ്യമായ പാത വികസന പദ്ധതികൾ സർക്കാർ വേഗത്തിൽ നടപ്പിലാക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.