കോഴിക്കോട് 28.4 കിലോമീറ്റര്‍ ദേശീയ പാതാ വികസനം; മുന്നിലുണ്ടായിരുന്ന പ്രധാന ദൗത്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: മുടങ്ങിക്കിടന്നിരുന്ന വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള 28.4 കിലോമീറ്റർ നീളുന്ന ദേശീയ പാത ബൈപ്പാസിന്റെ ദേശീയ പാതാ വികസനം പൂർത്തിയായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച് വീഡിയോയും പങ്കുവച്ചു . മന്ത്രിയായി ചുമതലയേറ്റപ്പോൾ മുന്നിലുണ്ടായിരുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഇതെന്നും മന്ത്രി ഫേസ്ബുക്കിൽക്കുറിച്ചു. ദേശീയ പാതാ വികസനത്തോടെ ജനങ്ങൾക്ക് മണിക്കൂറുകളുടെ സമയലാഭമുണ്ടാകുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. 

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

‘2021 ല്‍ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ മുന്നിലുണ്ടായിരുന്ന പ്രധാന ദൗത്യങ്ങളിലൊന്നായിരുന്നു മുടങ്ങിക്കിടന്നിരുന്ന വെങ്ങളം മുതല്‍ രാമനാട്ടുകര വരെ 28.4 കിലോമീറ്റര്‍ നീളുന്ന കോഴിക്കോട് ബൈപാസിന്റെ പൂര്‍ത്തീകരണം. നിര്‍മ്മാണ പ്രവൃത്തി അനന്തമായി നീണ്ടുപോയതോടെ നിരവധി അപകടങ്ങള്‍ സംഭവിച്ചു. ഗതാഗതക്കുരുക്ക് നിത്യസംഭവമായി.

തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ നിരവധി ചർച്ചകളും അടിയന്തിരമായ ഇടപെടലും കാരണം ആണ് ബൈപാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ സാധിച്ചത്. കര്‍ക്കശമായി എടുത്ത ഈ തീരുമാനങ്ങള്‍ക്ക് ഫലമായി ഇപ്പോള്‍ സര്‍വ്വീസ് റോഡ് ഉള്‍പ്പെടെ 8 വരി പാത നാടിനായി ഒരുങ്ങിയിരിക്കുകയാണ്.

ഇത് യാഥാർത്ഥ്യമാകുന്നതോട് കൂടി മണിക്കൂറുകളുടെ സമയലാഭം ജനങ്ങൾക്കുണ്ടാകും. ‘