കെ സ്മാർട്ട് നഗരഭരണം സ്മാർട്ടാക്കി : മന്ത്രി എം ബി രാജേഷ്

നഗരസഭകളിൽ കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കിയ കെ സ്മാർട്ടിലൂടെ നഗരഭരണം സ്മാർട്ടായതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് രാജ്യത്തിന് മാതൃകയാകുന്ന നേട്ടങ്ങളുമായി മുന്നേറുകയാണ്. കെ സ്മാർട്ടിലൂടെ ഓഫീസ് സമയം പുനർനിർണയിക്കപ്പെട്ടു. നടപടികൾക്ക് സുതാര്യതയും വേഗവും കൈവരിച്ചു. ഏപ്രിൽ മുതൽ കെ സ്മാർട്ട് ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ കെ സ്മാർട്ടിന്റെ പൈലറ്റ് റൺ ജനുവരി 1ന് തുടങ്ങുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സിവിൽ രജിസ്‌ട്രേഷൻ, പ്രോപ്പർട്ടി ടാക്‌സ്, റൂൾ എൻജിനോടു കൂടിയ ബിൽഡിംഗ് പെർമിറ്റ്, പബ്ലിക് ഗ്രീവൻസ്, മീറ്റിംഗ് മാനേജ്മെന്റ്, ബിസിനസ് ഫെസിലിറ്റേഷൻ, വാടക/പാട്ടം, പ്രൊഫഷണൽ ടാക്‌സ്, പാരാമെഡിക്കൽ ട്യൂട്ടോറിയൽ രജിസ്‌ട്രേഷൻ, പെറ്റ് ലൈസൻസ്, പ്ലാൻ ഡെവലപ്മെന്റ്, സേവന പെൻഷൻ, ഡിജിറ്റൽ ഫയൽ മാനേജ്‌മെന്റ്‌, കോൺഫിഗറേഷൻ മൊഡ്യൂൾ, നോ യുവർ ലാൻഡ്, മൊബൈൽ ആപ്പ് എന്നീ സേവങ്ങളോടെയാണ് കെ സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്നത്. പഞ്ചായത്തുകളിൽ കൂടി കെ സ്മാർട്ട് വിന്യസിക്കുന്നതോടെ ഇ ഗവേണൻസിൽ വിപ്ലവകരമായ കുതിപ്പ് സംസ്ഥാനത്തിനുണ്ടാകും. ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ ഐഎൽജിഎംഎസ് സംവിധാനമുള്ളതിനാൽ കെ സ്മാർട്ടിലേക്കുള്ള മാറ്റം എളുപ്പമാകും. പൊതുജനങ്ങൾക്ക് ഏളുപ്പത്തിൽ സേവനം നൽകുക എന്നതിനൊപ്പം, ജീവനക്കാരുടെ ജോലിഭാരം വൻതോതിൽ കുറയ്കാകാനും കെ സ്മാർട്ടിന് കഴിയുമെന്നു മന്ത്രി പറഞ്ഞു.