കൊച്ചി: എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണം പ്രഹസനമായിരുന്നുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എ ഡിവിഷനിൽ നിന്ന് ബി യിലേക്ക് മാറ്റി. ആർഎസ്എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.
പ്രിയങ്കാ ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് പറയാൻ വിജയരാഘവനേ കഴിയൂ. സംഘപരിവാർ അജണ്ട സിപിഎം കേരളത്തിൽ നടപ്പിലാക്കുകയാണ്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങളോടും സതീശൻ പ്രതികരിച്ചു. സമുദായ നേതാക്കൾക്ക് വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്. വിമർശനത്തിൽ കാര്യമുണ്ടോ എന്നു പരിശോധിക്കും. എല്ലാ ജാതി മത വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്. അകന്നുപോയ പല വിഭാഗങ്ങളെയും തിരിച്ചുകൊണ്ടുവന്നു. എൻഎസ്എസ് നിലപാടിനെ 2021 ലും 22ലും പ്രശംസിച്ചിട്ടുണ്ട്. അത് പുതിയ നിലപാടല്ല. സംഘപരിവാറിനെതിരെ നിലപാടെടുത്തതിന് നേരത്തെയും എൻഎസ്എസിനെ പ്രശംസിച്ചിരുന്നുവെന്നും സതീശൻ അറിയിച്ചു.
രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട്ടിലെ ചരിത്ര വിജയത്തിൽ വർഗീയത കണ്ടെത്തിയ സിപിഎം പിബി അംഗം എ വിജയരാഘവന്റെ പരാമർശത്തിലൂടെ പുറത്തുവന്നത് ന്യൂനപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ സംഘപരിവാർ അജണ്ടയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.

