വയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയിൽ പിഴവുണ്ടായെന്നാരോപിച്ച് പ്രതിഷേധം. പട്ടികയിൽ നിന്നും നിരവധി പേരെ ഒഴിവാക്കിയെന്നും പേരുകളിൽ ഇരട്ടിപ്പുണ്ടെന്നുമാണ് പ്രധാന ആരോപണം. ദുരന്തബാധിതരുടെ സമര സമിതിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഒരു വാർഡിൽ മാത്രം നിരവധി പേരുകൾ ഇരട്ടിച്ചുവെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം 388 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. അതിൽ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല. പലരുടെയും പേര് ഒഴിവാക്കിയെന്നാണ് ഉയരുന്ന പരാതി. പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്വം. മാനന്തവാടി സബ് കളക്ടർക്കായിരുന്നു. റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംഘത്തിലുണ്ടായിരുന്നു. എന്നിട്ടും പിഴവുകൾ കടന്നുകൂടിയെന്നാണ് ആക്ഷേപം. 15 ദിവസത്തിനുള്ളിൽ വിട്ടുപോയവരുടെ പേരുകൾ നൽകാമെന്നും 30 ദിവസത്തിനുള്ളിൽ അന്തിമ പട്ടിക തയ്യാറാക്കുമെന്നും അധികൃതർ അറിയിച്ചു.

