മെക് സെവൻ കൂട്ടായ്മ വിവാദം; ആശംസ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ് കത്തയച്ചിട്ടുണ്ടെന്ന് കൂട്ടായ്മ ഭാരവാഹികൾ

കോഴിക്കോട്: മെക് സെവൻ കൂട്ടായ്മ വിവാദത്തിൽ സിപിഎമ്മിന് മറുപടിയുമായി മെക് സെവൻ കൂട്ടായ്മയുടെ കാലിക്കറ്റ് ചീഫ് കോ-ഓഡിനേറ്റർ ടിപിഎം ഹാഷിറലി. മെക് സെവൻ കൂട്ടായ്മക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമിയോ പോപ്പുലർ ഫ്രണ്ടോ അല്ലെന്ന് കാലിക്കറ്റ് ചീഫ് കോഡിനേറ്റർ ടി പിഎം ഹാഷിറലി പ്രതികരിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ കൂട്ടായ്മക്ക് ആശംസ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ് കത്തയച്ചിട്ടുണ്ട്. കൂട്ടായ്മ വ്യാപിപ്പിക്കണമെന്ന് മുഹമ്മദ് റിയാസ് തന്നെ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് കോർഡിനേറ്റർ ടി.പി.എം ഹാഷിറലി മെക് സെവൻറെ കോഴിക്കോട് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് മുൻ മന്ത്രി അഹമദ് ദേവർകോവിലാണ്. കോഴിക്കോട് മേയർ ബീന ഫിലിപ്പും പരിപാടികൾ ഉദ്ഘാടനം ചെയ്തിരുന്നു. മെക് സെവൻ കൂട്ടായ്മയിൽ സിപിഎം നേതാക്കളും ഉണ്ട്. സിപിഎം വ്യായാമം നടത്തുന്നവരുടെ കൂട്ടായ്മ സമാന്തരമായി സംഘടിപ്പിക്കാൻ ഒരുങ്ങുന്നുണ്ടെന്നും അത് കൊണ്ടാകാം ഇതിനെ എതിർക്കുന്നതെന്നും ടിപിഎം ഹാഷിറലി കൂട്ടിച്ചേർത്തു.

അതേസമയം, മലബാർ മേഖലയിലെ വ്യായാമ പരിശീലന കൂട്ടായ്മക്കെതിരെ സിപിഎമ്മും സുന്നി സംഘടനകളും രംഗത്തെത്തിയിരുന്നു. മെക്ക് 7ന് പിന്നിൽ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമെന്ന് സിപിഎം ആരോപിച്ചു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.