സംബാൽ സംഘർഷം; 400 പേർക്കെതിരെ കേസ്, 25 പേർ അറസ്റ്റിൽ

ലക്‌നൗ: സംബാൽ സംഘർഷത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. സമാജ്വാദി പാർട്ടി എംപി അടക്കം 400 പേർക്കെതിരെയാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംബാൽ എംപിയും SP നേതാവുമായ സിയാവൂർ റഹ്മാൻ ബാർഖും സഹപ്രവർത്തകൻ ഇഖ്ഹാൽ മഹ്മൂദിന്റെ മകൻ നവാബ് സുഹൈൽ ഇഖ്ബാലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മുഗൾ കാലത്ത് നിർമിച്ചിട്ടുള്ള ഷാഹി ജുമാ മസ്ജിദിന്റെ സർവേ നടപടികൾ കോടതി ഉത്തരവുപ്രകാരം നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് സംഘർഷം നടന്നത്. ഉദ്യോഗസ്ഥർക്ക് നേരെ സംഘം കല്ലേറ് നടത്തുകയായിരുന്നു. മൂന്ന് ദിശയിൽ നിന്നായി ഇരച്ചെത്തിയ സംഘം കല്ലെറിഞ്ഞും വാഹനങ്ങൾ കത്തിച്ചും സംഘർഷമുണ്ടാക്കി. പൊലീസുകാർക്കും സർവേ ഉദ്യോഗസ്ഥർക്കും അടക്കം 20 സുരക്ഷാ ജീവനക്കാർക്ക് ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ചില പൊലീസുകാരുടെ പരിക്ക് അതീവ ഗുരുതരമാണ്.