കൊച്ചി: മുനമ്പത്ത് സമരം ചെയ്യുന്നവരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈനായിട്ടായിരിക്കും ചർച്ച നടത്തുക. വൈകിട്ട് 4 മണിക്കാണ് ചർച്ച. സമരം അവസാനിപ്പിക്കണമെന്ന് ചർച്ചയിൽ സമരക്കാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും.
ആരെയും ഇറക്കി വിടില്ലെന്ന് സമരക്കാർക്ക് ഉറപ്പ് നൽകും. ജുഡീഷ്യൽ കമ്മീഷൻ നിയമപരിരക്ഷയ്ക്ക് എന്ന് സമരക്കാരെ അറിയിക്കുകയും ചെയ്യും. എറണാകുളം കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം.
അതേസമയം, മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ പരിഹാരം കാണാനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി. എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് കമ്മീഷൻ. മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ നടപടികൾ പൂർത്തീകരിക്കണമെന്നാണ് സർക്കാർ കാണുന്നതെന്ന് നിയമ വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്പേളനത്തിൽ പറഞ്ഞു. റവന്യു മന്ത്രി കെ. രാജൻ, വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ എന്നിവർ സന്നിഹിതരായിരുന്നു.
ആരെയും കുടിയൊഴിപ്പിക്കാതെ തന്നെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഭൂമിയിൽ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.
അവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശം സർക്കാർ സംരക്ഷിക്കും. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോർഡ് നടപടികൾ സ്വീകരിക്കരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും അവർ അത് അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. വഖഫ് ബോർഡ് പുതിയ നോട്ടിസ് നൽകില്ലെന്നും നൽകിയ നോട്ടിസുകളിൽ തുടർനടപടിയുണ്ടാകില്ലെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു. കമ്മീഷൻ നടപടികൾക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കുമെന്നും മന്ത്രിമാർ പറഞ്ഞു.

