മല്ലപ്പളളിയിലെ വിവാദ പ്രസംഗം; തന്റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവ്, അപ്പീൽ പോകുമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: മല്ലപ്പളളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിൽ പ്രതിതകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജി വെക്കില്ലെന്ന് മന്ത്രി പറഞ്ഞു. കോടതി ഉത്തരവ് അംഗീകരിക്കുന്നു. പക്ഷേ തന്റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും അപ്പീൽ പോകുമെന്നും അദ്ദേഹം അറിയിച്ചു.

താനുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയിൽ തന്റെ ഭാഗം കൂടി നീതിയെന്ന നിലയിൽ കേൾക്കേണ്ടിയിരുന്നു. പോലീസ് അന്വേഷിച്ചാണ് റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകിയത്. ആ റിപ്പോർട്ട് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസംഗത്തിന്റെ മറ്റ് ഉളളടക്കത്തിലേക്ക് കോടതി പോയിട്ടില്ലെന്ന് തോന്നുന്നു. വിഷയത്തിൽ അന്ന് ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെച്ചു. അതിന്റെ സമയം കഴിഞ്ഞു. ഒരു കോടതി ശരിയെന്നും മറ്റൊരു കോടതി തെറ്റെന്നും പറഞ്ഞു. ഇനി രാജിയില്ല. ഉത്തരവ് പഠിച്ച് പരിശോധിച്ച് നിയമനടപടിയുമായി മേൽക്കോടതിയിൽ പോകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പോലീസ് അന്വേഷിക്കാത്ത ചില ഭാഗങ്ങളുണ്ട്. അതും അന്വേഷിക്കണമെന്നല്ലേ കോടതി പറഞ്ഞത്. അന്വേഷിക്കട്ടേ. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നൽകിയ സ്വകാര്യ ഹർജിയിലാണ് ഹൈക്കോടതി ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശം. ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ചാണ് സ്വകാര്യ ഹർജിയിൽ വാദം കേട്ടത്. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിനിടെ ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ചുവെന്നാതായിരുന്നു സജി ചെറിയാനെതിരായ കേസ്.