പാലക്കാട്: സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പർഷിപ്പെടുക്കുകയാണ് താനെന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം സന്ദീപ് വാര്യരുടെ പ്രതികരണം. ജനാധിപത്യത്തെ മതിക്കാത്ത ഒരിടത്ത് വീർപ്പ് മുട്ടി കഴിയുകയായിരുന്നു. മനുഷ്യ പക്ഷത്ത് നിന്ന് സംസാരിക്കാനുളള സ്വാതന്ത്രം പോലുമില്ലാതെ അച്ചടക്ക നടപടി നേരിട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമ ചർച്ചയ്ക്ക് പോകരുതെന്ന് പോലും തന്നോട് പറഞ്ഞു, വിലക്ക് നേരിട്ടു. മതം പറയാനോ, കാലുഷ്യമുണ്ടാക്കാനോ തനിക്ക് താൽപര്യമില്ല. വ്യക്തിപരമായി ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന്റെ പേരിൽ ഒരു വർഷക്കാലം നടപടി നേരിട്ടു. ഞാനിന്ന് ഈ നിമിഷം കോൺഗ്രസിന്റെ ത്രിവർണ്ണ ഷാൾ അണിഞ്ഞ് ഇരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനും സംഘത്തിനുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഎം -ബിജെപി ഡീലിനെ എതിർത്തതാണ് താൻ ചെയ്ത തെറ്റ്. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിർത്തുവെന്നതാണ് താൻ ചെയ്ത തെറ്റ്. കൊടകര കുഴൽപ്പണ കേസ് പ്രതി ധർമ്മരാജന്റെ കോൾ ലിസ്റ്റിൽ പേരില്ലാതെ പോയതാണ് താൻ ചെയ്ത കുറ്റം. സ്നേഹത്തിന്റെ ഇടത്തേക്കാണ് താൻ വരുന്നതെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

