പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ; കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്ത വസ്തുക്കളുടെ കണക്കുകൾ വെളിപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. 558 കോടി രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ വസ്തുവകകൾ പിടിച്ചെടുത്തത്.

മഹാരാഷ്ട്രയിൽ നിന്നു മാത്രം 280 കോടിയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്ന് കമ്മീഷൻ വിവരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ ജാർഖണ്ഡിൽ നിന്ന് ഇതുവരെ 158 കോടി രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള 14 സംസ്ഥാനങ്ങളിൽ നിന്നായി 118.01 കോടി രൂപയുടെ വസ്തു വകകളും പിടിച്ചെടുത്തു. 8.9 കോടി രൂപ പണമായും 7.63 കോടിയുടെ മദ്യവും 21.47 കോടിയുടെ ലഹരിവസ്തുക്കളും 9.43 കോടിയുടെ വിലപിടിപ്പുള്ള ലോഹങ്ങളും 70.59 കോടിയുടെ സൗജന്യമായി എത്തിച്ച വസ്തുക്കളുമാണ് ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്.