ജാതിമതപ്രാദേശിക വൈജാത്യങ്ങൾക്ക് അതീതമായ മാനവികതയെ ഏറ്റെടുക്കാൻ കഴിയട്ടെ; കേരളപ്പിറവി ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികൾക്ക് കേരളപ്പിറവി ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിമതപ്രാദേശിക വൈജാത്യങ്ങൾക്ക് അതീതമായ മാനവികതയെ ഏറ്റെടുക്കാനും പരസ്പരം കൈകോർത്തു പിടിച്ചു മുന്നോട്ടു പോകാനും നമുക്ക് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കേരളപ്പിറവി ദിനം. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ഇക്കാലയളവിനുള്ളിൽ അനേകം നേട്ടങ്ങൾ കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും സാമൂഹ്യനീതിയുടേയും മൂല്യങ്ങൾ എക്കാലവും ചേർത്തുനിർത്തിയ കേരളം ജീവിതനിലവാരത്തിലും ജനക്ഷേമത്തിലും രാജ്യത്തിനാകെ മാതൃകയായി വളർന്നു. ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകമാകെ ശ്രദ്ധ നേടിയെന്ന് അദ്ദേഹം അറിയിച്ചു.

ദേശീയ പ്രസ്ഥാനവും നവോത്ഥാന മുന്നേറ്റവും തീർത്ത അടിത്തറയിലാണ് ഈ നേട്ടങ്ങളെല്ലാം നാം പടുത്തുയർത്തിയത്. അതിനെ ദുർബലമാക്കാൻ വർഗീയ രാഷ്ട്രീയശക്തികൾ ശ്രമിക്കുന്ന വർത്തമാനകാല സാഹചര്യങ്ങൾ ഈ കേരളപ്പിറവി ദിനാചരണത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. ആധുനിക കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യവും അതു സമ്മാനിച്ച സുദീർഘമായ ചരിത്രവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ജീവിതത്തിൽ പകർത്താനും ഏവരും തയ്യാറാകേണ്ട സന്ദർഭമാണിത്. ഐക്യകേരളത്തിനായി പൊരുതിയ പൂർവികരുടെ ശ്രമങ്ങൾ പാഴാവില്ലെന്ന് ഉറപ്പു വരുത്താം. പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് കേരളത്തിന്റെ മഹത്വത്തെ കൂടുതൽ പ്രകാശപൂർണ്ണമാക്കാം. ഏവർക്കും ഹൃദയപൂർവ്വം കേരളപ്പിറവി ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.