ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാത; പ്രാരംഭ നടപടികൾ ഉടൻ ആരംഭിക്കും

തിരുവനന്തപുരം: ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാത നിർമ്മാണ പദ്ധതിയ്ക്ക് 2043.75 കോടി രൂപയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തികാനുമതിയും നൽകി. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ നിർവ്വഹണ ഏജൻസി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) ആണ് . പദ്ധതിക്ക്ഈ പദ്ധതിക്കായി 17.263 ഹെക്ടർ വനഭൂമി ഏറ്റെടുക്കുന്നതിനായുള്ള വനം വകുപ്പിന്റെ സ്റ്റേജ്-1 ക്ലിയറൻസ് 31.03.2023-ന് ലഭ്യമായിട്ടുണ്ട്. സ്റ്റേജ്-2 ക്ലിയറൻസിനായി 17.263 ഹെക്ടർ സ്വകാര്യഭൂമി വനഭൂമിയായി പരിപവർത്തനം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതിന്റെ പോക്കുവരവ് സർട്ടിഫിക്കറ്റ് റവന്യൂ വകുപ്പിൽ ലഭിച്ചത് വയനാട് ഡിഎഫ്ഒ നൽകി പരിവേഷ് പോർട്ടലിൽ അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പദ്ധതിക്കായി കോഴിക്കോട് ജില്ലയിലെ 8.0525 ഹെക്ടർ സ്വകാര്യഭൂമിയും വയനാട് ജില്ലയിലെ 8.1225 ഹെക്ടർ സ്വകാര്യഭൂമിയും പൊതുമരാമത്ത് ഏറ്റെടുത്ത് KRCL-ന് കൈമാറി. കോഴിക്കോട് ജില്ലയിൽ 1.8545 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിച്ചുവരുന്നു. പദ്ധതിക്കായി ആകെ ഏറ്റെടുക്കേണ്ടതിന്റെ 90 ശതമാനം ഭൂമിയും നിലവിൽ ഏറ്റെടുത്തിട്ടുണ്ട്. പദ്ധതിക്ക് അന്തിമ പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിനുള്ള അപേക്ഷ നിലവിൽ സ്റ്റേറ്റ് ലെവൽ എക്‌സ്‌പെർട്ട് കമ്മിറ്റിയുടെ (SEAC) പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ടണൽ പാതയുടെ പ്രവൃത്തി 2 പാക്കേജുകളിലായി Engineering,Procurement, and Construction (EPC) മോഡലിൽ ടെണ്ടർ ചെയ്തിട്ടുണ്ട്. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണൽപാത നിർമ്മാണം രണ്ടാമത്തെ പാക്കേജിലും ഉൾപ്പെടുത്തിയിരിക്കുന്നു. പാക്കേജ് 1 ന്റെ ഫിനാൻഷ്യൽ ബിഡ് 08.07.2024-നും പാക്കേജ് 2 ന്റെ ഫിനാൻഷ്യൽ ബിഡ് 04.09.2024-നും തുറന്നിട്ടുണ്ട്. അന്തിമ പാരിസ്ഥിതിക അനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.