വയനാട് ഉരുൾപൊട്ടൽ ദുരന്തം; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്റെ മാനദണ്ഡം അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സർക്കാരിനോട് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

ചെലവഴിച്ച തുകയെന്ന പേരിൽ തെറ്റായ കണക്കുകളുടെ വ്യാപക പ്രചരണമുണ്ടായെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വിശദീകരിച്ചു. വയനാട് ദുരന്തത്തിൽ കേരളത്തിന് സഹായം നൽകുന്നതിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. മൂന്നാഴ്ചക്കകം മറുപടി നൽകണമെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഡിവിഷൻ ബെഞ്ച് നൽകിയ നിർദ്ദേശം.

സഹായം ലഭ്യമാക്കുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നടപടിയെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എസ്റ്റിമേറ്റ് തുക കണക്കാക്കുന്നതിന് കൃത്യമായ മാനദണ്ഡം വേണ്ടതാണെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു.