കോഴിക്കോട്: സിനിമയിലെ പുരുഷ മേധാവിത്തത്തെ കുറിച്ച് വെളിപ്പെടുത്തി നടി പത്മപ്രിയ. നടന്മാരുടെ കഥകൾക്കാണ് കൂടുതൽ പ്രാധാന്യമെന്നും സിനിമയിൽ പുരുഷ മേധാവിത്വം ഉണ്ടെന്ന് വ്യക്തമാണെന്നും പത്മപ്രിയ പറഞ്ഞു. സ്ത്രീപക്ഷ സിനിമകൾ വളരെ കുറവാണ്. നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നതെന്നും താരം ചൂണ്ടിക്കാട്ടി.
തമിഴ് സിനിമയായ മൃഗം ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ തന്നെ തല്ലി. 2016-ൽ ലൊക്കേഷനിൽ എല്ലാവരുടെയും മുന്നിൽ വെച്ചായിരുന്നു സംവിധായകൻ സാമി അടിച്ചത്. ആ സിനിമയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പക്ഷേ വാർത്ത വന്നത് താനടിച്ചു എന്ന തരത്തിലാണ്. പിന്നീട് അയാൾക്ക് ആറ് മാസം വിലക്ക് ലഭിച്ചു. പക്ഷേ ആ സംഭവത്തിന് ശേഷം തനിക്ക് തമിഴിൽ നിന്ന് സിനിമകൾ ലഭിച്ചില്ല. അവകാശങ്ങൾ ചോദിക്കാനുള്ള ‘അർഹത’ പോലും സ്ത്രീക്കും പുരുഷനും വ്യത്യസ്തമാണെന്നും പത്മപ്രിയ വ്യക്തമാക്കുന്നു. കോഴിക്കോട് മടപ്പള്ളി കോളേജിൽ നടന്ന ഒരു പരിപാടിയിലായിരുന്നു താരത്തിന്റെ പരാമർശം.
ഒരു സ്വകാര്യ ഏജൻസി നടത്തിയ പഠനം പ്രകാരം നിർമാണം, സംവിധാനം, ഛായാഗ്രഹണം മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നു. എന്നാൽ ഈ മേഖലകളിൽ 2023 ൽ മൂന്ന് ശതമാനമായി സ്ത്രീ പ്രാതിനിധ്യം ഉയർന്നു. ജൂനിയർ ആർട്ടിസ്റ്റിന് 35 വയസിന് മുകളിൽ ജോലി ചെയ്യാൻ പറ്റില്ല. കൃത്യമായി ഭക്ഷണം നൽകാറില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരോട് സഹകരിക്കണം. സഹകരിച്ചാൽ ചിപ്പോൾ പണം കിട്ടും എന്നതായിരുന്നു സ്ഥിതി. 2017 ൽ സഹപ്രവർത്തകയ്ക്ക് ദുരനുഭവമുണ്ടായി. അപ്പോഴാണ് നിയമ സഹായവും കൗൺസിലിങ്ങും നൽകുന്നതിനെ കുറിച്ച് ചിന്തിക്കുന്നതെന്നും താരം പറഞ്ഞു.

