ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ചൈൽഡ് പോണോഗ്രാഫി എന്ന പദം ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും കുറ്റകരമല്ലെന്ന മദ്രാസ് ഹൈകോടതി വിധി റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കി പുതിയ ഉത്തരവിറക്കിയത്.
‘കുട്ടികളുടെ അശ്ലീലദൃശ്യം’ എന്നതിന് പകരം ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തുക്കൾ’ എന്ന് മാറ്റണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പാർലമെന്റിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. നിയമപരമായ കാര്യങ്ങൾക്കും മറ്റുമായി കുട്ടികളുടെ അശ്ലീല ദൃശ്യം എന്ന പദത്തിന് പകരം പദം ഉപയോഗിക്കണമെന്നും ഇതിനായി ഓർഡിൻസ് കൊണ്ടുവരണമെന്നുമാണ് നിർദേശം.

