അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള ആരോപണങ്ങൾ; എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം : എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. മുൻ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം നടത്തും.

അന്വേഷണ സംഘാംഗങ്ങളെ ഇന്ന് തീരുമാനിക്കും. വിജിലൻസ് അന്വേഷണം കൂടിയായതോടെ അജിത് കുമാറിന് ക്രമസമാധന ചുമതലയിൽ തുടരാൻ കഴിയില്ല. ഡിജിപി ശുപാർശ നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് തീരുമാനം.

അനധികൃത സ്വത്ത് സമ്പാദനം , കെട്ടിട നിർമാണം തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം. മലപ്പുറം മുൻ എസ് പി സുജിത്ത് ദാസിനെതിരേയും അന്വേഷണം ഉണ്ടാകും. അന്വേഷണ സംഘത്തെ വെള്ളിയാഴ്ച രൂപീകരിക്കും. മലപ്പുറം എസ്പി ക്യാംപ് ഓഫിസില്‍നിന്നു മരം മുറിച്ചു കടത്തിയെന്ന പരാതിയില്‍ മുന്‍ എസ്പി സുജിത് ദാസിനെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതി തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുന്നത്.