കശ്മീരിനെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റും; പ്രകടന പത്രിക പുറത്തിറക്കി ബിജെപി

ശ്രീനഗർ: ജമ്മു കശ്മീരിനെ ഇന്ത്യയുമായി ഏകീകരിപ്പിക്കാനുള്ള പരിശ്രമമാണ് എക്കാലത്തും ബിജെപി നടത്തിയിട്ടുള്ളതെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മേഖലയിൽ വികസനവും സുരക്ഷയും സാമ്പത്തിക വളർച്ചയും ത്വരിതപ്പെടുത്താനുള്ള ബിജെപിയുടെ പദ്ധതികൾ ഉൾപ്പെടുത്തിയതാണ് പ്രകടന പത്രിക. തീവ്രവാദത്തിന്റെ കേന്ദ്രമെന്നത് മാറ്റി കശ്മീരിനെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നത് ഉൾപ്പെടെ നിരവധി കാര്യങ്ങൾ പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജമ്മു കശ്മീർ എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും. പിഎം കിസാൻ സമ്മാൻ നിധിയിൽ കർഷകർക്ക് 10,000 രൂപയുടെ സാമ്പത്തിക സഹായം കാർഷിക പ്രവർത്തനങ്ങൾക്കുള്ള വൈദ്യുതി നിരക്കിൽ 50 ശതമാനം ഇളവ്, യുവാക്കൾക്കായി അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ, നീതിപൂർവകമായ നിയമന സംവിധാനം തുടങ്ങിയ വാഗ്ദാനങ്ങളും പത്രിക മുന്നോട്ടുവെയ്ക്കുന്നുണ്ട്.

ഓരോ വിദ്യാർത്ഥിക്കും ‘പ്രഗതി ശിക്ഷാ യോജന’ പ്രകാരം 3000 രൂപയുടെ യാത്രാ ആനുകൂല്യം നൽകും. മെഡിക്കൽ കോളേജുകളിൽ ആയിരം പുതിയ സീറ്റുകൾ, ‘മാ സമ്മാൻ യോജന’ പദ്ധതി പ്രകാരം എല്ലാ വീടുകളിലെയും മുതിർന്ന സ്ത്രീയ്ക്ക് വർഷം 18,000 രൂപയുടെ സഹായം, ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കൾക്ക് എല്ലാ വർഷവും രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, ഭൂരഹിതർക്ക് അടൽ ഭവന പദ്ധതി പ്രകാരം വീടുവെയ്ക്കാൻ ഭൂമി സൗജന്യമായി നൽകും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.