ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ചുള്ള പരിഹാര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം: പി സതീദേവി

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ മലയാള സിനിമാ രംഗത്ത് നടമാടുന്ന ഒട്ടേറെ തെറ്റായ പ്രവണതകൾ സംബന്ധിച്ചിട്ടുള്ള കാര്യങ്ങൾ പുറത്തുവന്നതായി കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. സിനിമാ മേഖലതന്നെ ക്രിമിനലുകൾ കൈയടക്കിയിരിക്കുന്നുവെന്നും പുരാഷാധിപത്യപരമായ പ്രവണതകളാണുള്ളതെന്നും സ്ത്രീകൾക്ക് കേവലമായ രണ്ടാംപൗരത്വം മാത്രം ലഭ്യമാകുന്ന സാഹചര്യമാണുള്ളതെന്നും ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹേമാ കമ്മിഷൻ കണ്ടെത്തിയ ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിനു നിർദ്ദേശിച്ച മാർഗങ്ങളും ഈ റിപ്പോർട്ടിലുണ്ട്. അതിനാൽ അവ വിശദമായി പരിശോധിച്ച് സിനിമാ മേഖലയിൽ അടിമുടി മാറ്റങ്ങൾ ഉണ്ടാക്കാൻ, സ്ത്രീകൾക്ക് അന്തസോടെയും ആത്മാഭിമാനത്തോടെയും സ്വന്തം തൊഴിലിടത്തിൽ ജോലി ചെയ്യാൻ ഉതകുന്ന സാഹചര്യങ്ങൾ ഉറപ്പുവരുത്താനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് സതീദേവി അറിയിച്ചു.

സ്ത്രീകൾക്ക് അവരുടെ ശുചിമുറികൾ ഉപയോഗിക്കാൻ പലപ്പോഴും കഴിയുന്നില്ല, വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളില്ല, ഷൂട്ടിംഗ് മേഖലയിൽ ഏറെ അരക്ഷിതമായ അന്തരീക്ഷം നിലനിൽക്കുന്നു, യാത്രാ വേളകൾ സുരക്ഷിതമല്ല… ഇത്തരം കാര്യങ്ങൾ വ്യക്തമായ സ്ഥിതിക്ക് അവരുടെ സുരക്ഷ സിനിമാ മേഖലയിൽ എങ്ങനെ ഉറപ്പാക്കാനാകുമെന്ന് പരിശോധിച്ച്, അവ നടപ്പാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ വ്യക്തമാക്കി.

സേവന വേതന വ്യവസ്ഥകളിലുള്ള അന്തരം സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. റെമ്യൂണറേഷൻ ആക്ട് നിലവിൽ വന്നിട്ടു വർഷങ്ങൾ പിന്നിട്ട സാഹചര്യത്തിൽ സിനിമാമേഖലയിൽ ജോലിചെയ്യുന്ന സ്ത്രീയുടെ അധ്വാനത്തിന്, അവളുടെ പ്രതിഭയ്ക്ക് പുരുഷന്റെ അധ്വാനത്തിന് കിട്ടുന്ന അത്രയും വില കൽപിക്കുന്നില്ലെന്നത് നിയമ വിരുദ്ധ സമീപനമാണ്. അതുകൊണ്ട് ഈക്വൽ റെമ്യൂണറേഷൻ ആക്ട് ഉൾപ്പെടെ സ്ത്രീകൾക്ക് തൊഴിലിടത്തിൽ ലഭ്യമാകേണ്ട എല്ലാ അവകാശങ്ങളും ഉറപ്പാക്കാൻ നടപടി വേണം. പുരുഷധിപത്യത്തിന് അന്ത്യം കുറിക്കാനും ലിംഗസമത്വത്തിന്റെ അന്തരീക്ഷം ഒരുക്കിയെടുക്കാനും സിനിമാ മേഖലയിൽ സാധിക്കണം. 2013 ലെ പോഷ് ആക്ട് അനുസരിച്ചുളള പരാതി പരിഹാര സംവിധാനങ്ങൾ എല്ലാ ഷൂട്ടിംഗ് മേഖലയിലും ഉറപ്പുവരുത്തണമെന്ന് സതീദേവി ആവശ്യപ്പെട്ടു.

ഹേമാ കമ്മിഷൻ നിർദേശങ്ങൾ പ്രാവർത്തികമാക്കാനായി അടിയന്തര ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റേത് മേഖലയെക്കാളും കൊടിയ ചൂഷണമാണ് സിനിമാ മേഖലയിൽ നിലനിൽക്കന്നത്. ആ കൊടിയ ചൂഷണം തികച്ചും സ്ത്രീവിരുദ്ധത കാട്ടുന്ന ഇടമായി സിനിമ എന്ന വ്യവസായ മമഖല മാറ്റുന്നു. ഇത് സിനിമാ വ്യവസായ മേഖലയുടെ ഉന്നമനത്തിന് വലിയ തടസമുണ്ടാക്കും. സ്ത്രീ വിരുദ്ധ പ്രവണതകൾ സിനിമാ മേഖലയിൽ നിന്നും മാറ്റിയെടുക്കുന്നതിന് ഉതകുന്ന രൂപത്തിലുളള നടപടികൾ സർക്കാർ സ്വീകരിക്കണം. ഹേമാ കമ്മിഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പോഷ് ആക്ട് പ്രകാരമുള്ള പരാതി പരിഹാര കമ്മിറ്റികൾ ഷൂട്ടിംഗ് സെറ്റുകളിൽ ഉറപ്പുവരുത്തണമെന്ന് സർക്കാരിനോട് കേരള വനിതാ കമ്മിഷൻ ശുപാർശ ചെയ്യുമെന്നും പി സതീദേവി കൂട്ടിച്ചേർത്തു.