അരുവി നികത്തി റിസോർട്ട് നിർമാണം; പി വി അൻവറിന് തിരിച്ചടി

കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎയുടെ കാട്ടരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ ഉത്തരവിട്ട് കളക്ടർ. ഒരു മാസത്തിനകം പൊളിച്ച് നീക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി.

രണ്ട് തവണയായി നടത്തിയ തെളിവെടുപ്പിന് ശേഷമാണ് കളക്ടറുടെ ഉത്തരവ്. പ്രകൃതിദത്തമായ നീർച്ചാലുകൾക്ക് കുറുകെ നിർമ്മാണ പ്രവർത്തികൾ നടത്തി, കാട്ടരുവിയുടെ സ്വതന്ത്രമായ ഒഴുക്കിന് തടസ്സമുണ്ടാക്കി. കാലവർഷത്തിൽ ഇത് ദുരന്തത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് പൊളിച്ചു നീക്കാനുള്ള കളക്ടറുടെ ഉത്തരവ്. ഒരുമാസത്തിനകം നിർമ്മാണങ്ങൾ പൊളിച്ചുനീക്കി പൂർവ്വ സ്ഥിതിയിലാക്കണം എന്നാണ് നിർദേശം. ഉടമസ്ഥർ ചെയ്തില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിച്ച് നീക്കണമെന്നും, അതിന്റെ ചിലവ് ഉടമസ്ഥരിൽ നിന്നും ഈടാക്കണമെന്നും ഉത്തരവിലുണ്ട്.

അരുവിയുടെ ഒഴുക്ക് തടഞ്ഞ് നിർമ്മിച്ച തടയണകൾ പൊളിച്ച് നീക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.