തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ മേഖല രാജ്യത്തിന് മാതൃകയാകുന്ന തരത്തിലുള്ള കുതിപ്പ് കൈവരിച്ച് വരികയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുളക്കട സർക്കാർ ഹോമിയോ ഡിസ്‌പെൻസറി മാതൃകാ സ്ഥാപനമായി പ്രഖ്യാപിക്കുന്ന ചടങ്ങ് കലയപുരം ഡിസ്‌പെൻസറി അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്ത് വലിയ പ്രാധാന്യമർഹിക്കുന്നവയാണ് ഹോമിയോ ആശുപത്രികൾ. ധാരാളം സ്‌പെഷ്യലിറ്റി ചികിത്സകൾ രോഗികൾക്ക് നൽകാൻ ഹോമിയോ ആശുപത്രികൾക്ക് സാധിക്കുന്നു. സിദ്ധ ആയുർവേദ യൂനാനി ഹോമിയോ തുടങ്ങിയ ചികിത്സാരീതികളുടെ ഏകോപനത്തിലൂടെ ആരോഗ്യ മേഖല പ്രശംസനീയമായ നേട്ടമാണ് സംസ്ഥാനത്ത് കൈവരിച്ചു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ ചികിത്സാരീതിയുടെയും തനത് പ്രത്യേകതകൾ കണ്ടെത്തി അവ വികസിപ്പിക്കുക എന്നതാണ് കൈകൊണ്ടിട്ടുള്ള നയം.10 കോടി ചെലവിൽ ആയുഷ് മിഷന്റെ ആശുപത്രി നിർമ്മാണം കൊട്ടാരക്കരയിൽ ആരംഭിക്കാൻ പോവുകയാണ്. കൊട്ടാരക്കരയിൽ തന്നെ മികച്ച സേവനങ്ങൾ പ്രധാനം ചെയ്യുന്ന ആയുർവേദ ആശുപത്രിയും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടൂക്കാല അധ്യക്ഷനായ ചടങ്ങിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ്. രഞ്ജിത് കുമാർ, കുളക്കട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ.ജയകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. സി എസ് പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, ഗ്രാമപഞ്ചായത്ത്-എച്ച് എം സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

