വയനാട് ദുരന്തം; വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തിന് നിർദ്ദേശം നൽകി പ്രധാനമന്ത്രി

കൽപ്പറ്റ: വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തിന് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടം സമർപ്പിക്കണമെന്നാണ് കേരളത്തിന് പ്രധാനമന്ത്രി നൽകിയ നിർദ്ദേശം.

സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണിത്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. വയനാട് സന്ദർശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു. മുൻ നിശ്ചയിച്ചതിനേക്കാൾ 2 മണിക്കൂറോളം അധികം ദുരന്തമേഖലയിൽ ചെലവിട്ടതിന് ശേഷമാണ് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി പോയത്.

വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്ക് കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായവും നൽകും. ദുരിതബാധിതർക്ക് ഒപ്പം നിൽക്കുകയാണ് ഇപ്പോൾ ഏറ്റവും പ്രധാനം. നൂറ് കണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് തകർന്നത്. ദുരന്തത്തിൽപ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.