സിക്ക വൈറസ് വ്യാപനം; 68 പേർക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സിക്ക വൈറസ് വ്യാപനം. പൂനെയിൽ 68 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. സിക്ക വൈറസ് ബാധിച്ചവരിൽ നാലു പേർ മരണപ്പെട്ടു. മരണം വൈറസ് ബാധമൂലമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പ്രായാധിക്യവും മറ്റുരോഗങ്ങളും കാരണമാണെന്നുമാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

വൈറസ് സ്ഥിരീകരിച്ച 68 പേരിൽ 26 പേർ ഗർഭിണികളാണ്. രോഗം സ്ഥിരീകരിച്ചവരെല്ലാം ആരോഗ്യനില വീണ്ടെടുത്തുവെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. രോഗം പടരുന്ന പശ്ചാത്തലത്തിൽ പൂനെയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണിത്. ഇത്തരം കൊതുകുകൾ സാധാരണ പകൽ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകൾക്കും രോഗലക്ഷണങ്ങൾ കാണാറില്ല.

ഗർഭിണികളെയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗർഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് വരെ കാരണമാകും. ഗർഭകാലത്തുള്ള സങ്കീർണതയ്ക്കും ഗർഭഛിത്രത്തിനും വരെ ഇത് ഇടയാക്കിയേക്കാം. കുട്ടികളിലും മുതിർന്നവരിലും സിക്ക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശങ്ങളും ഉണ്ടാകാനിടയുണ്ട്. സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് നിലവിൽ ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്.