തൃശൂർ: തൃശൂരിൽ ഉരുൾപൊട്ടൽ ഭീഷണി ഉണ്ടെന്ന മുന്നറിയിപ്പ്. വടക്കാഞ്ചേരി അകമലയിൽ മണ്ണിന് ബലക്കുറവുണ്ടെന്ന റിപ്പോർട്ട് വന്നതോടെ ആളുകൾ മാറിത്താമസിക്കാൻ നിർദ്ദേശം നൽകി. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നാലു വകുപ്പുകൾ പ്രദേശത്ത് സംയുക്ത പരിശോധ പരിശോധന നടത്തി. പ്രദേശവാസികൾക്കാണ് മാറി താമസിക്കാൻ നിർദ്ദേശം നൽകിയത്. മണ്ണിനടിയിലൂടെ ഉറവുള്ളതിനാൽ അപകടസാധ്യത വളരെ കൂടുതലാണെന്നും പരിശോധന സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്.
മൈനിങ് ആന്റ് ജിയോളജി,സോയിൽ കൺസർവേഷൻ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥരും റവന്യൂ സംഘവുമാണ് അകമലയിൽ പരിശോധന നടത്തി നടത്തിയത്. ജിയോളജിസ്റ്റുകൾ പരിശോധന നടത്തിയപ്പോഴാണ് പ്രദേശത്ത് ഉരുൾപൊട്ടാൻ സാധ്യതയുള്ളതായി കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ആളുകളോട് മാറി താമസിക്കാൻ നിർദ്ദേശം നൽകി. പ്രദേശവാസികൾ മഴക്കാലം കഴിയുന്നത് വരെ മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ്. മഴക്കാലം കഴിയുന്നത് വരെ ഏത് നിമിഷവും ഉരുൾപൊട്ടൽ ഉണ്ടാകാം. മണ്ണിന് ബലക്കുറവുണ്ട്. മണ്ണിനടിയിലൂടെ ഉറവുള്ളതിനാൽ അപകടസാധ്യത വളരെ കൂടുതലാണെന്നും ജിയോളജിസ്റ്റുകൾ നഗരസഭയെ അറിയിച്ചു.
41 കുടുംബങ്ങളാണ് ഈ മേഖലയിലുള്ളത്. ഇവരോട് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയതായി വടക്കാഞ്ചേരി നഗരസഭ അറിയിച്ചു. മാറുന്നതിനാവശ്യമായ ക്യാമ്പുകൾ ഒരുക്കിയതായും നഗരസഭാ ചെയർമാൻ പറഞ്ഞു. അതേസമയം, കോഴിക്കോട് ബാലുശ്ശേരിയിലും ജനങ്ങൾ ഭീതിയിലാണ്. മലവെള്ളം ഭൂമിയിലേക്ക് വലിയ ശബ്ദത്തോടെ ഒലിച്ചിറങ്ങുന്നതായി നാട്ടുകാർ പറയുന്നു. കോട്ടൂർ പഞ്ചായത്ത് 5-ാം വാർഡ് പൂനത്ത് തുരുത്തമല കോളനിക്ക് സമീപമാണ് സംഭവം. ശബ്ദം കേട്ടതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. സംഭവം ശ്രദ്ധയിൽ പെടുത്തിയതോടെ പേരാമ്പ്രയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

