തിരുവനന്തപുരം: ചൊവ്വാഴ്ച്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര നിലപാടിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി റവന്യൂ മന്ത്രി കെ രാജൻ. കേരളം ഇന്ത്യയിൽ അല്ല എന്ന പോലെയാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. രണ്ട് സംസ്ഥാനങ്ങൾക്ക് മാത്രമായുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തോന്നിപോകും. രണ്ട് കേന്ദ്ര സഹമന്ത്രിമാർ കേരളത്തിൽ ഉണ്ടായിട്ടു കൂടി കേരളത്തിന് വേണ്ടി ഇടപെടാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എയിംസ് അടക്കം കേരളം പ്രതീക്ഷ പുലർത്തിയ പല പദ്ധതികളും ഉണ്ടായിരുന്നെങ്കിലും ഒരു പരിഗണനയും നൽകാത്ത ഈ ബജറ്റിനെതിരെ കേരള ജനത ഒന്നാകെ പ്രതികരിക്കണം. വിനോദ സഞ്ചാരത്തിന് ഏറ്റവും അധികം പ്രാമുഖ്യം നൽകുന്ന സംസ്ഥാനമായിട്ടു പോലും ഒരു കേന്ദ്ര ടൂറിസം സഹ മന്ത്രി ഉണ്ടായിട്ടു കൂടി ടൂറിസം മേഖലയിൽ പോലും ഒരു പദ്ധതിയും കൊണ്ടുവരാൻ കഴിയാത്തത് ഏറെ പ്രതിഷേധാർഹമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ധന പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാത്തത് ശത്രുതാ മനോഭാവത്തോടെ കാണുന്നതു കൊണ്ടാണ്. അർഹതപ്പെട്ട വിഹിതമെങ്കിലും കേരളത്തിന് ലഭിക്കാനായി കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാർ ഇടപെടണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

