തിരുവനന്തപുരം: കോൺഗ്രസിന്റെ വർഗീയ നിലപാടുകളെ ശക്തമായി എതിർക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉൾപ്പെട്ടതാണ് കോൺഗ്രസിന്റെ വർഗീയ കൂട്ടുകെട്ട്. ഇതിനെതിരെ ശക്തമായ ആശയപ്രചാരണം നടത്തണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്എൻഡിപിയും വർഗീയ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടെങ്കിലും ഇടതുപക്ഷത്തിന് ശക്തമായ തിരിച്ചുവരാനാകും. ഇടതുപക്ഷം തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകും. കഴിഞ്ഞതിന് മുമ്പത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് തോൽവി നേരിട്ടു. അതിനുശേഷം തദ്ദേശ തെരഞ്ഞെടുപ്പിൽ 75 ശതമാനത്തോളം തദ്ദേശസ്ഥാപനങ്ങളിൽ ഇടതുപക്ഷം വിജയിച്ചു. തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ 90 സീറ്റും നേടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ ഇടപെടേണ്ട മുൻഗണനാ വിഷയങ്ങൾ കൃത്യമായി തീരുമാനിച്ച് നടപ്പാക്കും. ക്ഷേമ പെൻഷനുകൾ അതത് മാസങ്ങളിൽ ജനങ്ങളുടെ കൈകളിൽ എത്തിക്കും. സമൂഹത്തിൽ ക്ഷേമാനുകൂല്യങ്ങൾ ലഭിക്കേണ്ടവർക്കെല്ലാം കൃത്യമായി ഉറപ്പാക്കും. അതോടൊപ്പം വികസനപ്രവർത്തനങ്ങളും നടത്തുമെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.