തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരണപ്പെട്ട റെയിൽവേ കരാർ തൊഴിലാളി ജോയിയുടെ കുടുംബത്തിന് തിരുവനന്തപുരം നഗരസഭ വീട് നിർമ്മിച്ച് നൽകും. ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു.
അതേസമയം, ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ച ദാരുണസംഭവത്തിൽ കേന്ദ്ര റെയിൽവേമന്ത്രി ഇടപെടണമെന്ന് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടു. ഇത്രയും വലിയ ദുരന്തം സംഭവിച്ചിട്ട് റെയിൽവേയുടെ ഭാഗത്തു നിന്ന് ഒരുസഹകരണവും ഉണ്ടായില്ല. അവർ ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഹൈക്കോടതി ചോദിച്ച കാര്യങ്ങൾക്ക് റെയിൽവേ സമാധാനം പറയേണ്ടിവരും. ഇത്രയും വലിയ ദുരന്തം നടന്നിട്ടും കണ്ണുതുറക്കാത്ത റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം തയ്യാറാകണം. കേരളത്തിലെ മാലിന്യനിർമാർജനത്തിൽ ഒന്നും നടക്കുന്നില്ലെന്ന വാദം തെറ്റാണ്. സംസ്ഥാന സർക്കാർ കൃത്യമായി ഇടപെടുന്നുണ്ട്. ബ്രഹ്മപുരത്തടക്കം ഈ മാറ്റം പ്രകടമാണ്. വന്ദേഭാരതിൽ അടക്കം യാത്രക്കാർക്ക് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂക്കൾ നൽകുന്നത് റെയിൽവേമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

