കത്വ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകും; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കത്വ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഭീകരരുടേത് തിരിച്ചടി അർഹിക്കുന്ന ഭീരുത്വ നടപടിയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു വ്യക്തമാക്കി. സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കസ്വ ഭീകരാക്രമണം നടന്നത്. 5 ജവാന്മാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.

കത്വയിലെ മച്ചേഡി മേഖലയിൽ പെട്രോളിംഗ് സംഘത്തിന് നേരെയായിരുന്നു ആക്രമണം നടന്നത്. അതിർത്തി കടന്ന് എത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നും ആക്രമണത്തിന് പിന്നിലെ ദുഷ്ട ശക്തികൾക്ക് കനത്ത തിരിച്ചടി നൽകുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. പരിക്കേറ്റ സൈനികരുടെ നില തൃപ്തികരമാണെന്ന് സൈന്യം വ്യക്തമാക്കി.

കത്വ ഭീകരാക്രമണത്തിൽ 5 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് ദുഃഖം രേഖപ്പെടുത്തി. സംഭവം വേദനയുളവാക്കുന്നതായും ഈ ദുഷ്‌കരമായ സമയത്ത് രാജ്യം അവരുടെ കുടുംബാംഗങ്ങളോടൊപ്പം നിലകൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.