അങ്കണവാടി ജീവനക്കാരുടെ ജൂൺ മാസത്തിലെ ഹോണറേറിയം വിതരണം; 10.88 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ ജൂൺ മാസത്തിലെ ഹോണറേറിയം വിതരണത്തിനായി 10.88 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം 144.81 കോടി രൂപയാണ് ഇവരുടെ ഹോണറേറിയം വിതരണത്തിന് സംസ്ഥാന വിഹിതമായി ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 46 കോടി രൂപ മൂന്നു മാസത്തിനുള്ളിൽ നൽകിയതായും ധനമന്ത്രി വ്യക്തമാക്കി.

33,115 അങ്കണവാടികളിലായി 66,000 ൽപരം വർക്കർമാരും ഹെൽപ്പർമാരുമായി പ്രവർത്തിക്കുന്നത്. ഇവരുടെ പ്രതിഫലത്തിൽ 60 ശതമാനവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്നു. കഴിഞ്ഞവർഷം കേന്ദ്ര വിഹിതം അംഗീകരിച്ചതിൽ 21 കോടി രൂപ ഇനിയും ലഭിച്ചിട്ടില്ല. ഈ വർഷം 209 കോടി രൂപയാണ് കേന്ദ്ര വിഹിതമായി അംഗീകരിച്ചിട്ടുള്ളത്. എന്നാൽ, മൂന്നുമാസം കഴിഞ്ഞിട്ടും ഒരു രൂപയും അനുവദിച്ചിട്ടില്ലെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.