ലഖ്നൗ: പരീക്ഷാ ക്രമക്കേട് നടത്തുന്നവർക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപ പിഴയും ചുമത്തുന്ന ഓർഡിനൻസ് കൊണ്ടുവരാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. നിയമസഭാ കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയുടെയും ആർ.ഒ.-എ.ആർ.ഒ. പരീക്ഷയുടെയും ചോദ്യപേപ്പറുകൾ ചോർന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി.
പബ്ലിക് സർവീസ് റിക്രൂട്ട്മെന്റ് പരീക്ഷകൾ, പ്രൊമോഷൻ പരീക്ഷകൾ, ബിരുദം, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയുടെ പ്രവേശന പരീക്ഷകൾ എന്നിവയാണ് നിർദിഷ്ട ഓർഡിനൻസിന്റെ പരിധിയിൽ വരുന്നത്. ഉത്തർ പ്രദേശ് പബ്ലിക് എക്സാമിനേഷൻസ് ഓർഡിനൻസ് 2024 എന്ന പേരിലാണ് സർക്കാർ പുതിയ ഓർഡിനൻസ് കൊണ്ടു വരുന്നത്. കൂടാതെ വ്യാജ ചോദ്യപേപ്പർ വിതരണം ചെയ്യുന്നതും വ്യാജ തൊഴിൽ വെബ്സൈറ്റുകൾ സൃഷ്ടിക്കുന്നതും കുറ്റകരമാണ്. രണ്ടുവർഷം മുതൽ ജീവപര്യന്തം തടവും ഒരു കോടിരൂപ വരെ പിഴയുമാണ് കുറ്റക്കാർക്ക് ലഭിക്കുക.
ഓർഡിനൻസ് കൊണ്ടുവരാൻ യോഗി ആദിത്യനാഥ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് ഇപ്പോൾ നിയമസഭാ സമ്മേളനം നടക്കുന്നില്ലാത്തതിനാലാണ്. നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടുകൾ രാജ്യമെമ്പാടും വലിയ പ്രതിഷേധത്തിന് വഴിതെളിച്ച സാഹചര്യത്തിലാണ് യു പി സർക്കാരിന്റെ നീക്കം.
പരീക്ഷകൾ മുടങ്ങുന്ന സാഹചര്യം രൂപപ്പെടുന്ന പക്ഷം കാരണക്കാരിൽനിന്ന് നഷ്ടം ഈടാക്കണമെന്ന് ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നു. ഇതിന് പുറമെ ക്രമക്കേട് നടത്തുന്ന കമ്പനികളെയും സേവനദാതാക്കളെയും കരിമ്പട്ടികയിൽപ്പെടുത്തും.

