യാത്ര പറയുന്നതിൽ അഗാധമായ ഹൃദയ വേദന; വയനാട്ടുകാർക്ക് കത്തുമായി രാഹുൽ ഗാന്ധി

കൽപറ്റ: പ്രതിസന്ധി ഘട്ടങ്ങളിൽ കരുത്തായി നിന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് ഹൃദയനിർഭരമായ കത്തുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഏറെ ഹൃദയവേദനയോടെയാണ് മണ്ഡലം ഒഴിയാനുള്ള തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിനു പിന്തുണ അഭ്യർഥിച്ച് അഞ്ചുവർഷം മുൻപ് നിങ്ങളുടെ മുൻപിലേക്ക് വരുമ്പോൾ താൻ അപരിചിതനായിരുന്നു. എന്നിട്ടും തന്നെ വയനാട്ടിലെ ജനങ്ങൾ ഹൃദയത്തോട് ചേർത്തണച്ചു. തുടർന്നും കൂടെയുണ്ടാകുമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

അവാച്യമായ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും നിങ്ങളെന്നെ സ്വീകരിച്ചു. നിങ്ങൾ ഏതു രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണച്ചുവെന്നതോ, ഏതു സമുദായത്തിൽ നിന്നുള്ളയാളാണെന്നോ, ഏതു മതത്തിൽ വിശ്വസിച്ചെന്നോ, ഏതു ഭാഷയാണ് സംസാരിച്ചതെന്നോ പ്രശ്‌നമായിരുന്നില്ല. രാജ്യത്തോട് സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ ഓരോ ദിവസവും അധിക്ഷേപിക്കപ്പെട്ടപ്പോഴും വേട്ടയാടപ്പെട്ടപ്പോഴും എന്നെ ചേർത്തു നിർത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. എന്റെ അഭയവും വീടും കുടുംബവുമായിരുന്നു വയനാട്ടിലെ ജനങ്ങൾ. എന്റെ പോരാട്ടത്തിന്റെ ഊർജ പ്രവാഹമായി വയനാട്ടിലെ ജനത നിലകൊണ്ടു. ഒരു നിമിഷം പോലും തളരാതെ മനുഷ്യരോട് സംവദിക്കാനും ആകുലതകൾ ഏറ്റെടുക്കാനുമുള്ള പ്രചോദനം വയനാട്ടുകാരായിരുന്നു. കേരളത്തെ വിഴുങ്ങിയ പ്രളയകാലം മനസിൽ വിങ്ങലായി ഇപ്പോഴും അവശേഷിക്കുന്നുു. വയനാട്ടിലെ ജനങ്ങൾ നൽകിയ എണ്ണമറ്റ പൂക്കളും ആലിംഗനങ്ങളും നിരുപാധികമായ സ്‌നേഹവും ഹൃദയ താളമായി എന്നുമുണ്ടാകുമെന്ന് ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ കഴിഞ്ഞത് ചാരിതാർഥ്യവും അഭിമാനവുമായിരുന്നുവെന്നും യാത്ര പറയുന്നതിൽ അഗാധമായ ഹൃദയ വേദനയുണ്ട്. ഇനി വയനാടിനെ പ്രതിനിധീകരിക്കാൻ സഹോദരി പ്രിയങ്കയുണ്ടാകും. അവർക്ക് എല്ലാവിധ പിന്തുണ നൽകണമെന്നും ജനങ്ങളോട് അഭ്യർഥിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ ഒരു മാതാവിനെ പോലെ ചേർത്തണച്ച വയനാടിനൊടൊപ്പം എന്നും താൻ കൂടെയുണ്ടാകുമെന്ന വാക്ക് നൽകുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.