സാക്ഷി ടി വി ഉൾപ്പെടെ നാല് തെലുഗ് ചാനലുകളുടെ സംപ്രേഷണം നിലച്ചു; ടിഡിപി സർക്കാരിനെതിരെ വിവാദം

അമരാവതി: ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ കുടംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷൻ ലിമിറ്റഡിന്റെ ചാനലായ സാക്ഷി ടി വി ഉൾപ്പെടെ നാല് തെലുഗ് ചാനലുകളുടെ സംപ്രേഷണം നിലച്ചത് വിവാദമാകുന്നു. ചാനലുകൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്നും ആന്ധ്രാപ്രദേശിലെ കേബിൾ ഓപ്പറേറ്റർമാർ പിൻവാങ്ങുകയായിരുന്നു. തെലുഗ് ചാനലുകളായ ടിവി 9, സാക്ഷി ടിവി, എൻ ടിവി, 10 ടിവി എന്നീ ചാനലുകളുടെ സംപ്രേഷണമാണ് നിർത്തിവെച്ചിരിക്കുന്നത്.

എന്നാൽ, ഇക്കാര്യത്തിൽ കേബിൾ ഓപ്പറേറ്റർമാർക്ക് യാതൊരു വിധ നിർദേശവും നൽകിയിട്ടില്ലെന്നാണ് വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം. ടിഡിപി സർക്കാർ അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് ചാനലുകൾ അപ്രത്യക്ഷമാകുന്നത്. വൈ എസ്ആർ കോൺഗ്രസിനെ വേട്ടയാടുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് ചാനലുകളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നത്.

പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ചാനലുകളുടെ സംപ്രേഷണം തടയാൻ സമ്മർദമുണ്ടാകുന്നു എന്നാണ് വൈഎസ്ആർസിപിയുടെ ആരോപണം. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ, ടിഡിപിയോ സംസ്ഥാനത്തെ ഏതെങ്കിലും എൻഡിഎ നേതാക്കളോ സംപ്രേഷണം തടയുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടില്ലെന്ന് ആന്ധ്ര ഐടി മന്ത്രി എൻ ലോകേഷ് നായിഡു പറഞ്ഞു.