വിദേശത്തെ കോൾ സെന്റർ ഉപയോഗിച്ച് സൈബർ തട്ടിപ്പ്; ചൈനീസ് ഗ്രൂപ്പുകൾക്ക് സിം കാർഡുകളെത്തിക്കുന്ന സംഘം കേരളത്തിൽ സജീവം

തിരുവനന്തപുരം: വിദേശത്തെ കോൾ സെന്റർ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തുന്ന ചൈനീസ് ഗ്രൂപ്പുകൾക്ക് സിം കാർഡുകളെത്തിക്കുന്ന സംഘം കേരളത്തിൽ സജീവമെന്ന് റിപ്പോർട്ട്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചെടുക്കുന്ന സിം കാർഡുകളുപയോഗിച്ചാണ് കോൾ സെന്ററുകൾ വഴി തട്ടിപ്പ് നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

നവമാധ്യമങ്ങൾ വഴി ചങ്ങാത്തം കൂടാനോ, ഷെയർമാർക്കറ്റിൽ പങ്കാളിയാകനോ ക്ഷണിച്ചുകൊണ്ട് കേരളത്തിലെ ഒരു നമ്പറിൽ നിന്നും കോൾ വിളിച്ചുകൊണ്ടോ സന്ദേശം അയച്ചുകൊണ്ടോ ആണ് ഈ തട്ടിപ്പ് നടക്കുന്നത്. കമ്പോഡിയലും മ്യാൻമറിലും ലാവോസിലുമായി ചൈനീസ് സംഘം നടത്തുന്ന കോൾ സെന്ററുകളിൽ നിന്നാണ് ഈ കോളുകൾ എത്തുന്നത്. ഈ തട്ടിപ്പ് കേന്ദ്രത്തിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് സിമ്മെത്തിക്കുന്ന സംഘവും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

കേന്ദ്ര രഹസ്യന്വേഷണ ഏജൻസികൾ നൽകിയ വിവരമനുസരിച്ച് കേരള പൊലീസിന്റെ സൈബർ ഡിവിഷൻ നടത്തിയ പരിശോധനക്കിടെ തൃശൂരിൽ മൂന്നര ലക്ഷം ഓൺ ലൈൻ വഴി തട്ടിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മാള സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മാള സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരനെ വിളിച്ച കോൾ പൊലിസ് പരിശോധിച്ചപ്പോൾ കൊല്ലത്തുള്ള ഒരാളുടെ പേരിലെടുത്ത സിമ്മിൽ നിന്നാണ് കോളെത്തിയതെന്ന് മനസിലായി. പക്ഷെ അയാൾക്ക് ഈ തട്ടിപ്പുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. അന്വേഷണം ചെന്നെത്തിയത് സിം വിൽപ്പന നടത്തുന്ന വർക്കല സ്വദേശി വിഷ്ണുവിലേക്കായിരുന്നു. പിന്നീട് വിഷ്ണവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചൈനീസ് തട്ടിപ്പു സംഘത്തൊടൊപ്പം ജോലി ചെയ്യുന്ന മുഫ്‌ളിക്കിനുവേണ്ടിയാണ് വ്യാജ വിലാസത്തിൽ സിമ്മുകളെടുത്ത നൽകുന്നതെന്ന് വിഷ്ണു പോലീസിനോട് സമ്മതിച്ചു. കേരളത്തിലെ പല ഭാഗങ്ങളിലായി 500 ലധികം സിമ്മുകൾ മഫ്‌ലിക്ക് ഇങ്ങനെ വാങ്ങിയിട്ടുണ്ട്.

വിഷ്ണു കൈമാറുന്ന ഒടിപി നമ്പറുപയോഗിച്ച് വിദേശത്തിരിക്കുന്ന മുഫ്‌ലിക്ക് വാടാസ് ആപ്പ് ഡൗൺലോഡ് ചെയ്താണ് ഈ നമ്പറുകൾ വഴി തട്ടിപ്പ് നടത്തുന്നത്. വിദേശത്തുനിന്നുമെത്തിയ മുഫ്‌ലിക്കിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പല നിർണായക വിവരങ്ങളും ഇയാളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.