കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ. എതിരില്ലാതെയാണ് അമ്മയുടെ ട്രഷറർ പദവിയിലേക്ക് ഉണ്ണി മുകുന്ദൻ തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദൻ. നേരത്തെ ട്രഷറർ സ്ഥാനം വഹിച്ചിരുന്നത് നടൻ സിദ്ദിഖ് ആയിരുന്നു. രമേഷ് പിഷാരടി, റോണി ഡേവിഡ്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ തുടങ്ങിയവർ പതിനൊന്ന് അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശപത്രിക നൽകിയിട്ടുണ്ട്.
നേരത്തെ ‘അമ്മ’യുടെ പ്രസിഡന്റായി എതിരില്ലാതെ നടൻ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. മറ്റു സ്ഥാനാർഥികൾ ഇല്ലാതിരുന്നതിനാൽ എതിരില്ലാതെ മോഹൻലാൽ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അതേസമയം, അമ്മയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ജൂൺ 30-ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്.
സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. അനൂപ് ചന്ദ്രനും ബാബുരാജും ജോയിൻ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും.