ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൂടുതൽ കാക്കകളിലും കൊക്കുകളിലും പരുന്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തുടർച്ചയായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് ജില്ലാഭരണകൂടം നൽകിയിരിക്കുന്ന നിർദേശം. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കൂടുതൽ സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ കേന്ദ്ര സംഘവുമായി ജില്ലാ കളക്ടർ ചർച്ച നടത്തി.
പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും കാക്കകളിൽ നിന്ന് രോഗം കൂടുതൽ വ്യാപിക്കുന്നുവെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. മുഹമ്മ, തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് വീണ്ടും പക്ഷിപ്പനി വ്യാപിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിലെ കള്ളിങ് നാളെ നടക്കും. ഇവിടങ്ങളിൽ 6,069 പക്ഷികളെയാണ് കൊന്നൊടുക്കേണ്ടത്. കൊച്ചിയിൽ നിന്നുള്ള സംഘത്തിന്റെ സഹായത്തോടെയാകും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.

