തിരുവനന്തപുരം: ഇനി മുതൽ കേരളത്തിനു വേണ്ടി പാർലമെന്റിൽ രണ്ട് ഗാന്ധി ശബ്ദങ്ങൾ ഉയരുമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എഐസിസി നിയോഗിച്ച പ്രിയങ്ക ഗാന്ധിയെ അദ്ദേഹം കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
വയനാട് ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്. ഇക്കഴിഞ്ഞ തെരഞ്ഞടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് കോൺഗ്രസ്സിനും ഇന്ത്യാ മുന്നണിക്കും രാജ്യത്താകമാനം വലിയ മുന്നേറ്റം സാധ്യമാക്കിയ രാഹുൽ ഗാന്ധിക്ക് ഒരുപോലെ പ്രിയപ്പെട്ട മണ്ഡലങ്ങൾ തന്നെയാണ് വയനാടും റായ്ബറേലിയും. അതിൽ ഒരു മണ്ഡലം ഒഴിയുക എന്ന ദുഷ്‌കരമായ തീരുമാനം തന്റെ പ്രിയപ്പെട്ട ജനങ്ങൾക്ക് വേദനയുണ്ടാക്കുന്ന രീതിയിൽ ആകരുതെന്ന് അദ്ദേഹത്തിനും കോൺഗ്രസ്സ് പാർട്ടിക്കും നിർബന്ധമുണ്ടായിരുന്നു. അതിനാൽ തന്റെ പ്രിയപ്പെട്ടവളെ വയനാട്ടിൽ തന്റെ പകരക്കാരിയായി നിയോഗിക്കുന്ന തീരുമാനം അദ്ദേഹം കൈക്കൊണ്ടിരിക്കുകയാണെന്ന് സുധാകരൻ വ്യക്തമാക്കി.
ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപമായ പ്രിയങ്കാജി തന്റെ കന്നിയങ്കത്തിന് തെരഞ്ഞെടുത്തിരിക്കുന്ന തട്ടകം നമ്മുടെ വയനാട് ആണെന്നത് ഓരോ കോൺഗ്രസ്സ് പ്രവർത്തകനും മലയാളിക്കും അഭിമാനം തന്നെയാണ്. രാഹുൽ ഗാന്ധി കേരളത്തിലെ കോൺഗ്രസിനും വയനാട്ടിലെ ജനങ്ങൾക്കും നൽകിയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. കഴിഞ്ഞ രണ്ട് ലോകസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും യുഡിഎഫിനും തിളക്കമാർന്ന വിജയം നേടാൻ സാധിച്ചത് രാഹുലിന്റെ സാന്നിധ്യം കൊണ്ടാണ്. കേരളത്തിലെ ജനങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഹുലിനെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട് ലോക്‌സഭാ മണ്ഡലവുമായി രാഹുലിനു വൈകാരികമായ ബന്ധമാണ് ഉള്ളത്. വയനാട് തന്റെ കുടുംബമാണെന്നാണ് രാഹുൽ പറഞ്ഞിട്ടുള്ളത്. വയനാട്ടിലെ ജനങ്ങൾ രാഹുലിനെയും അവരുടെ കുടുംബത്തിലെ ഒരംഗത്തെപോലെയാണ് സ്‌നേഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

