തിരുവനന്തപുരം: പ്രവാസ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കുവൈത്തിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുവൈത്തിൽ മരിച്ച മലയാളികളുൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ എത്തിച്ച കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇനി ഇങ്ങനെ ഒരു ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ അത്യാവശ്യമാണ്. കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികൾ. ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണവർ. പ്രവാസികളുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഉറ്റവർക്ക് താങ്ങാവുന്നതിലും അധികമാണ് ഈ ദുരിതമെന്നും പ്രവാസ ലോകം കണ്ട വലിയ ദുരന്തമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ കുവൈത്ത് സർക്കാരും ശ്രദ്ധിക്കുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം കുവൈത്ത് സർക്കാർ നൽകുമെന്നാണ് കരുതുന്നത്. കേന്ദ്ര സർക്കാരും ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിവാദങ്ങൾക്ക് ഇപ്പോൾ സമയമില്ല. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ ശരിയായി ഇടപെട്ടു. കുവൈത്ത് സർക്കാരും ഫലപ്രദമായി ഇടപെടൽ നടത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ശരിയല്ലാത്ത കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പക്ഷേ ഇപ്പോൾ വിവാദത്തിനില്ലെന്നും അദ്ദേഹം അറിയിച്ചു. വീണാ ജോർജ് ഇവിടെ വിമാനത്താവളം വരെ വന്ന ശേഷമാണ് തിരികെ പോയത്. ഇപ്പോൾ അത് വിവാദമാക്കേണ്ടെന്നും പിന്നീട് ചർച്ച ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

