ന്യൂഡൽഹി: ഇറ്റലിയിൽ നടക്കുന്ന 50-ാമത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച അദ്ദേഹം ഇറ്റലിയിലേക്ക് പുറപ്പെടും. വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് മോദിയെ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചത്.
തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിയുടെ ആദ്യ വിദേശ യാത്രയായിരിക്കും ഇറ്റലിയിലേക്കുള്ളത്. ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിലെ ബോർഗോ എഗ്നാസിയ എന്ന ആഡംബര റിസോർട്ടിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.
ജി7 ഉച്ചകോടിക്ക് പുറമേ സ്വിറ്റ്സർലൻഡിൽ നടക്കുന്ന യുക്രെയ്ൻ സമാധാന ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.