തിരുവനന്തപുരം: കർണാടക കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ ഉന്നയിച്ച മൃഗബലി നടന്നുവെന്ന ആരോപണത്തിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. രാജരാജേശ്വരി ക്ഷേത്രത്തിലെ മൃഗബലിയെ കുറിച്ച് ശിവകുമാർ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ചുവെന്ന് മന്ത്രി പറഞ്ഞു. അങ്ങനെ ഒന്നും നടന്നിട്ടില്ല എന്നാണ് മനസിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വേറെ എവിടെലും നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കും. അതേസമയം, മൃഗബലി പരാമർശം വിവാദമായതോടെ മലക്കം മറിഞ്ഞ് ഡികെ ശിവകുമാർ രംഗത്തെത്തിയിട്ടുണ്ട്. രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി നടന്നെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഡി കെ ശിവകുമാർ ഇപ്പോൾ പറയുന്നത്. വാക്കുകൾ വളച്ചൊടിക്കരുത്. മൃഗബലി നടന്ന സ്ഥലം ഇതിന് അടുത്ത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും രാജരാജേശ്വര ക്ഷേത്രത്തിൽ പലതവണ വന്നുതൊഴുത ഭക്തനാണ് താനെന്നും ശിവകുമാർ അറിയിക്കുന്നു.
കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്നായിരുന്നു ഡി കെ ശിവകുമാർ ആരോപിച്ചത്. ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നാണ് അദ്ദേഹം പറഞ്ഞത്.

