തിരുവനന്തപുരം: ജൂൺ ഒന്നു മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ ദക്ഷിണ റെയിൽവേയ്ക്കു കീഴിലുള്ള ലോക്കോ പൈലറ്റുമാർ. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സമരത്തിന് നേതൃത്വം നൽകുന്നത് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷനാണ്.
വിവിധ കേന്ദ്രങ്ങളിൽ ലോക്കോ പൈലറ്റുമാരുടെ പ്രതിഷേധ പ്രകടനം നടക്കും. ഡ്യൂട്ടി സമയം 10 മണിക്കൂറാക്കി കുറയ്ക്കുക, പ്രതിവാര വിശ്രമം 46 മണിക്കൂറാക്കുക, തുടർച്ചയായുള്ള നൈറ്റ് ഡ്യൂട്ടി 2 ദിവസമാക്കി കുറയ്ക്കുക, ജോലി തുടങ്ങി 48 മണിക്കൂറിനുള്ളിൽ ലോക്കോ പൈലറ്റുമാരെ ബേസ് ഡിപ്പോയിൽ തിരികെ എത്തിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണു സമരം നടത്തുക.
അതേസമയം, ട്രെയിൻ ഗതാഗതം സ്തംഭിപ്പിക്കുന്ന സമരമല്ല നടത്തുന്നതെന്നാണ് അസോസിയേഷൻ ദക്ഷിണ മേഖല വർക്കിങ് പ്രസിഡന്റ് സി എസ് കിഷോർ അറിയിച്ചത്. പാസഞ്ചർ ട്രെയിനുകളെ സമരം ബാധിക്കില്ലെങ്കിലും ഗുഡ്‌സ് ട്രെയിനുകളിൽ നിശ്ചിത ഡ്യൂട്ടി സമയത്തിൽ കൂടുതൽ ലോക്കോ പൈലറ്റുമാർ ജോലി ചെയ്യുന്ന സാഹചര്യത്തിന് ബദൽ ക്രമീകരണം റെയിൽവേ ഏർപ്പെടുത്തിയില്ലെങ്കിൽ ട്രെയിൻ ഗതാഗതത്തെ സമരം ബാധിക്കാനിടയുണ്ടെന്ന ആശങ്ക അധികൃതർക്കുണ്ട്.

