ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള നീക്കങ്ങളുമായി അമേരിക്ക

വാഷിംഗ്ടൺ: അമേരിക്കയിൽ എത്തുന്ന ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള നീക്കങ്ങൾ നടത്താനൊരുങ്ങി യുഎസ്. ചൈനയിൽ നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം തീരുവ ഈടാക്കാനാണ് നീക്കം. നിലവിൽ 25 ശതമാനം ഇറക്കുമതി തീരുവയാണ് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് അമേരിക്ക ചുമത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കും.

നികുതി വർധനവ് പ്രാബല്യത്തിൽ വന്നാൽ അമേരിക്ക-ചൈന വ്യാപാര യുദ്ധ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് വാഹനങ്ങൾ കൂടുതലായി അമേരിക്കയിൽ എത്തുന്നത് രാജ്യസുരക്ഷയെ പോലും വെല്ലുവിളിക്കുന്ന ഒന്നാണെന്നും ഇത് നിയന്ത്രിക്കണമെന്നുമാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.

ഇറക്കുമതി തീരുവ ഉയർത്തിയാൽ ഇലക്ട്രിക് വെഹിക്കിൾ ടാക്‌സ് ക്രെഡിറ്റുകൾ ലഭിക്കാൻ ചൈനീസ് വാഹന നിർമാതാക്കൾ മെക്‌സികോയിലും മറ്റും വെച്ച് നിലവാരമില്ലാത്തതും കുറഞ്ഞ നിരക്കിലുള്ളതുമായി വാഹനങ്ങൾ നിർമിക്കുമെന്നും ഇത് കൂടുതൽ അപകടത്തിന് വഴിവെക്കുമെന്ന വിലയിരുത്തലുകൾ ഉയർന്നിരുന്നു. ചൈനീസ് വാഹനങ്ങൾ അമേരിക്കയിൽ എത്തുന്നത് തടയാനാണ് ഇറക്കുമതി തീരുവ വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് പുറമെ, ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബാറ്ററികൾ, സോളാർ പാനലുകൾ തുടങ്ങിവയ്ക്കും പുതിയ താരിഫ് ബാധകമായിരിക്കുമെന്നാണ് റിപ്പോർട്ട്.